കൊച്ചി:സുപ്രീം കോടതിയുടെ നിർദേശപ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ നാല് ദിവസങ്ങൾ മാത്രം ശേഷിക്കെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ സ്ഫോടകവസ്‌തുക്കൾ നിറയ്ക്കുന്ന ജോലികൾ ഇന്നും തുടരും. ആദ്യദിവസം പൊളിക്കുന്ന ആൽഫാ സെറീൻ ഫ്ലാറ്റിലും രണ്ടാമത്തെ ദിവസം പൊളിക്കുന്ന ജെയിൻ കോറൽ കോവ് ഫ്ലാറ്റിലുമാണ് നിലവിൽ സ്ഫോടകവസ്‌തുക്കൾ സ്ഥാപിക്കുന്നത്. അതേസമയം ഫ്ലാറ്റുകൾ പൊളിക്കുന്ന സമയക്രമം മുൻനിശ്ചയിച്ചയത് പോലെ തന്നെ വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്.
മരട് ഫ്ലാറ്റില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കല്‍ തുടരുന്നു - maradu flat
ഫ്ളാറ്റ് പൊളിക്കാന്‍ നാലു ദിവസം മാത്രം. ഫ്ലാറ്റുകൾ പൊളിക്കുന്ന സമയക്രമം മുൻനിശ്ചയിച്ചയത് പോലെ തന്നെ വേണമെന്ന ആവശ്യം ശക്തം

നേരത്തെ ജനുവരി 11ന് 11 മണിക്ക് ഹോളി ഫെയ്ത്തും അരമണിക്കൂർ പിന്നിട്ട് 11.30ന് ജനസാന്ദ്രത കൂടുതലുള്ള ആൽഫ സെറീൻ ഫ്ലാറ്റും പൊളിക്കാനാണ് അധികൃതർ നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ആൽഫ സെറീൻ പൊളിക്കുന്ന സമയം 11.30 എന്നത് 11.05ലേക്ക് മാറ്റുകയായിരുന്നു. പക്ഷേ ഹോളി ഫെയ്ത്ത് പൊളിക്കുമ്പോൾ ഉണ്ടാക്കുന്ന ആഘാതം മനസിലാക്കാൻ ഈ അഞ്ച് മിനിറ്റ് ഇടവേള മതിയാകില്ലെന്നാണ് നാട്ടുകാർ വറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നാട്ടുകാർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
നിലവിൽ ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ 215 കിലോ സ്ഫോടകവസ്‌തുക്കളാണ് നിറച്ചിരിക്കുന്നത്. ജെയിൻ കോറൽ കോവിൽ 395 കിലോയും ഗോൾഡൻ കായലോരം ഫ്ലാറ്റില്‍ 15 കിലോയും സ്ഫോടകവസ്‌തുക്കൾ ഉപയോഗിക്കും. അതേസമയം ആൽഫ സെറീനിലെ രണ്ട് സമുച്ചയങ്ങൾ തകർക്കുന്നതിനായി 400 കിലോഗ്രാം സ്ഫോടകവസ്‌തുക്കളാണ് ഉപയോഗിക്കുന്നത്. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷൻ സ്ഫോടകവസ്‌തുക്കളാണ് ഫ്ലാറ്റുകൾ തകർക്കാൻ ഉപയോഗിക്കുന്നത്.