എറണാകുളം: മരട് ഫ്ലാറ്റ് വിഷയം ചർച്ച ചെയ്യാൻ സർവ്വകക്ഷി യോഗം വിളിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഉമ്മൻ ചാണ്ടി. കോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട ഫ്ലാറ്റ് സമുച്ചയത്തിലേക്ക് ഡി.സി.സി സംഘടിപ്പിച്ച ഐക്യദാർഢ്യ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ നടപ്പിലാക്കുമ്പോൾ ജനങ്ങൾക്ക് പരമാവധി ഇളവും സംരക്ഷണവും നൽകണം.
മരട് ഫ്ലാറ്റ് : സംസ്ഥാനം ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഉമ്മൻ ചാണ്ടി - മരടിലെ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് ഡി.സി.സി. ഐക്യദാർഢ്യ പ്രതിഷേധം സംഘടിപ്പിച്ചു
മരടിലെ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് ഡി.സി.സി ഐക്യദാർഢ്യ പ്രതിഷേധം സംഘടിപ്പിച്ചു. മരട് വിഷയത്തിൽ സംസ്ഥാനം ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്‌ത് ഉമ്മൻ ചാണ്ടി സംസാരിച്ചു.
കസ്തൂരി രംഗൻ റിപ്പോർട്ട് വന്നപ്പോൾ സർക്കാർ നടത്തിയ പ്രവർത്തനം നമ്മുടെ മുന്നിലുണ്ട്. മരട് വിഷയത്തിൽ സംസ്ഥാനം ഒറ്റക്കെട്ടായി നിൽക്കണമെന്നും പരിസ്ഥിതി സംരക്ഷണം നാപ്പിലാക്കുമ്പോൾ പ്രായോഗികത കൂടി നോക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കേന്ദ്ര സർക്കാർ തന്നെ തീരദേശ നിയന്ത്രണ മേഖലയിൽ ഇളവ് വരുത്തിയിട്ടുണ്ട്.
സർവ്വകക്ഷി യോഗത്തിൽ യുഡിഎഫ് നേതാക്കൾ പങ്കെടുക്കുമെന്നും പരിസ്ഥിതി സംരക്ഷിച്ച് കൊണ്ട് തീരദേശ പരിപാലന നിയമത്തിനുള്ളിൽ നിന്ന് ഫ്ലാറ്റുകൾ സംരക്ഷിക്കാൻ നടപടി വേണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ഫ്ലാറ്റുടമകളുമായി ചർച്ച നടത്തിയ ഉമ്മൻ ചാണ്ടി ഫ്ലാറ്റുകളിൽ കഴിയുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവരോട് സംസാരിക്കുകയും ചെയ്തു. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി , ഹൈബി ഈഡൻ എം.പി, വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.