എറണാകുളം:മണികണ്ഠൻ ചാൽ പാലത്തിന്‍റെ പുനർനിർമാണത്തിന് ഇക്കുറിയും സർക്കാർ ഫണ്ട് അനുവദിച്ചില്ല. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി- മണികണ്ഠൻചാൽ ചപ്പാത്ത് ഉയരം കൂട്ടുകയോ പകരം പുതിയ പാലം നിർമിക്കുകയോ വേണമെന്ന ആവശ്യത്തിന് ഒന്നരപ്പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.
മണികണ്ഠൻ ചാൽ ചപ്പാത്തിന്‍റെ പുനർനിർമാണത്തിന് ഇക്കുറിയും ഫണ്ടില്ല - കുട്ടമ്പുഴ പഞ്ചായത്ത്
ചപ്പാത്ത് പൊളിച്ചു നീക്കി പകരം പുതിയ പാലം നിർമിക്കണമെന്ന് ജനസംരക്ഷണ സമിതി കൊടുത്ത പരാതിയിൽ ന്യൂനപക്ഷ കമ്മീഷന്‍റെ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ കമ്മീഷൻ ഉത്തരവിന്മേൽ ഇതുവരെ അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

മഴക്കാലമായാൽ മണികണ്ഠൻചാൽ ചപ്പാത്തിൽ ഏതു സമയവും വെള്ളം കയറാം. സ്‌കൂളിൽ പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പടെ വൈകിട്ട് തിരികെ വരുമ്പോഴേക്കും ചപ്പാത്ത് വെള്ളത്തിനടിയിലായിരിക്കും. വീട്ടിലേക്ക് എത്താൻ കഴിയാതെ മറ്റെവിടേക്കെങ്കിലും മടങ്ങിപ്പോകാൻ എല്ലാവരും നിർബന്ധിതരാവും. കടത്തുവള്ളം ഏർപ്പെടുത്തിയാലും യാത്ര പരിമിതവും അപകടകരവുമാണ്. ഇതാണ് നിലവിലെ സ്ഥിതി.
കുടിയേറ്റ മേഖലയായ മണികണ്ഠൻചാൽ, ആദിവാസി മേഖലകളായ വെള്ളാരം കുത്ത്, ഉറിയംപെട്ടി എന്നിവിടങ്ങളിലായി താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് ചപ്പാത്ത് മുങ്ങുന്നതുമൂലം ദുരിതത്തിലാകുന്നത്. ഇവിടെ നിലവിലുള്ള ഈ ചപ്പാത്തിന് 90 മീറ്റർ നീളവും, നാല് മീറ്റർ വീതിയുമാണുള്ളത്. രണ്ട് മീറ്റർ മാത്രം ഉയരമുള്ള ചപ്പാത്ത് ഇനിയും നാല് മീറ്റർ കൂടി ഉയർത്തിയാണ് പണിയേണ്ടത്. ചപ്പാത്ത് പൊളിച്ചു നീക്കി പകരം പുതിയ പാലം നിർമിക്കണമെന്ന് ജനസംരക്ഷണ സമിതി കൊടുത്ത പരാതിയിൽ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ കമ്മീഷന്‍റെ ഉത്തരവിന്മേൽ ഇതുവരെ അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇനിയും അനാസ്ഥ തുടർന്നാൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും വിഷയത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും ജന സംരക്ഷണ സമിതി അറിയിച്ചു.