എറണാകുളം: ലൈഫ് മിഷൻ ക്രമക്കേടിനെതിരെ സിബിഐ കേസെടുത്ത നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ് , യുണിടാക് എം.ഡി. സന്തോഷ് ഈപ്പൻ എന്നിവരുടെ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. സിബിഐ വിചാരണ കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് രണ്ട് ഹർജികളിലെയും ആവശ്യം. ലൈഫ് മിഷൻ ഹർജിയിൽ അന്വേഷണം തുടരട്ടെയെന്ന നിലപാടായിരുന്നു കോടതി സ്വീകരിച്ചത്. അതേസമയം സന്തോഷ് ഈപ്പന്‍റെ ഹർജിയിൽ സി.ബി.ഐ ചുമത്തിയ എഫ്.സി.ആർ.എ നിയമം ഈ കേസിൽ ബാധകമാണോയെന്ന സംശയം കോടതി പ്രകടിപ്പിച്ചിരുന്നു. ഈ കാര്യത്തിൽ ഉൾപ്പടെ സി.ബി.ഐ ഹൈക്കോടതിയിൽ ഇന്ന് വിശദീകരണം നൽകും.
ലൈഫ് മിഷൻ ക്രമക്കേട്; ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ - ലൈഫ് മിഷൻ ക്രമക്കേട്
ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ്, യുണിടാക് എം.ഡി. സന്തോഷ് ഈപ്പൻ എന്നിവരുടെ ഹർജികളാണ് കോടതി പരിഗണിക്കുന്നത്
![ലൈഫ് മിഷൻ ക്രമക്കേട്; ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ life mission hc ലൈഫ് മിഷൻ ക്രമക്കേട് High Court will reconsider the petitions today](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9092968-thumbnail-3x2-pp.jpg)
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണന്നാണ് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചത്. ഫ്ലാറ്റ് നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി നൽകുക മാത്രമാണ് സർക്കാർ ചെയ്‌തതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. പദ്ധതിയുടെ നിർമാണം ഏറ്റെടുക്കുന്ന കരാറുകാരുമായി സർക്കാരിനോ ലൈഫ് മിഷനോ നേരിട്ട് ബന്ധമുണ്ടാവില്ലെന്ന് കരാറിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടന്നും ലൈഫ് മിഷൻ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ ഉദ്യേശിക്കുന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
യൂണിടാക് എം ഡി കൈക്കൂലിയായി പണം നൽകിയതിലും ഫോൺ നൽകിയതിലും അഴിമതി ഉണ്ടെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഇത് അന്വേഷിക്കേണ്ടത് വിജിലൻസ് അല്ലേയെന്നായിരുന്നു കോടതി ചോദിച്ചത്. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥർ പണം വാങ്ങിയോ എന്ന് പരിശോധിക്കണമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. വിജിലൻസ് അന്വേഷണ ഫയലുകൾ കൈമാറണമെന്ന സിബിഐ ആവശ്യത്തെ സർക്കാർ എതിർത്തിരുന്നു. ഫയലുകൾ കൈമാറണമെന്ന് ഉത്തരവിടാൻ ആവില്ലെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു.