എറണാകുളം: ലക്ഷദ്വീപിൽ മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ കാറ്റും കടലാക്രമണവും തുടരുന്നു. അപകടസാധ്യതയുള്ള ഭാഗങ്ങളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിച്ചുകൊണ്ടിരിക്കുന്നു. മഴയെ തുടര്‍ന്ന് കവരത്തി നോർത്ത് സ്‌കൂളിൽ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തനം തുടങ്ങി. അറബിക്കടലില്‍ രൂപം കൊണ്ട മഹ ചുഴലിക്കാറ്റാണ് ദുരന്തം വിതയ്ക്കുന്നത്.
' മഹ 'ചുഴലിക്കാറ്റ് ലക്ഷദ്വീപിലേക്ക് - കാറ്റും കടലാക്രമണവും
ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ജാഗ്രതാ നിര്‍ദ്ദേശം.ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു.
ലക്ഷദ്വീപില്‍ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്. കവരത്തി, ആന്ത്രോത്ത്, കൽപേനി, ബിത്ര തുടങ്ങിയ ദ്വീപുകളിലും കടലാക്രമണം രൂക്ഷമാണ്. ദുരന്ത സാധ്യത മുന്നില്‍കണ്ട് എല്ലാ ദ്വീപുകളിലും സബ് ഡിവിഷണൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക്കുകൾ പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള ചരക്കുകപ്പലുകൾ ഉൾപ്പെടെ എല്ലാ കപ്പലുകളും മൂന്നാം തീയതി വരെ പ്രവര്‍ത്തനം നിർത്തിവച്ചിരിക്കുകയാണ്. ബേപ്പൂരിൽ നിന്നും പുറപ്പെട്ട മൂന്ന് ചരക്ക് കപ്പലുകൾ നങ്കൂരമിടാനാവാതെ മടങ്ങി.
ചുഴലിക്കാറ്റ് നാശം വിതയ്ക്കാൻ സാധ്യതയുള്ള ലക്ഷദ്വീപിലെ വടക്കൻ ദ്വീപുകളിൽ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ആവശ്യമായ മുൻകരുതലുകളെടുത്തതായി ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. ലക്ഷദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.