കേരളം

kerala

By

Published : Jan 7, 2021, 6:30 PM IST

ETV Bharat / state

കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കല്‍;സിംഗിള്‍ ബഞ്ച് ഉത്തരവ് തടഞ്ഞ് ഡിവിഷന്‍ ബഞ്ച്

സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. ഹര്‍ജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും.

കേന്ദ്രസേനയെ ഉപയോഗിച്ച് കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു  Kothamangalam Cheriyapalli court order  കോതമംഗലം ചെറിയപള്ളി
കേന്ദ്രസേനയെ ഉപയോഗിച്ച് കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു

എറണാകുളം: കേന്ദ്രസേനയെ ഉപയോഗിച്ച് കോതമംഗലം മാർതോമന്‍ ചെറിയപള്ളി സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് തടഞ്ഞു . സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. ഹര്‍ജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും.

മുഖ്യമന്ത്രി രണ്ട് വിഭാഗങ്ങളുടെയും യോഗം വിളിച്ചിരുന്നു എന്ന് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു. പ്രശ്‌നങ്ങൾ ഒത്തുതീർപ്പാകാൻ സാധ്യതയുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ നോക്കേണ്ടതുണ്ടന്നും സർക്കാർ വ്യക്തമാക്കി. സമാധാനം നില നിർത്താനാണ് തങ്ങളും ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര സർക്കാറും അറിയിച്ചു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ മാത്രമേ സാധാരണ രീതിയിൽ കേന്ദ്രം ഇടപെടൽ നടത്തുകയുള്ളൂ. പക്ഷേ കോടതി ഉത്തരവിട്ടാൽ ഇടപെടേണ്ടി വരും. കോടതി ഉത്തരവ് നടപ്പാക്കാൻ ന്യായമായ സമയം ആവശ്യമാണ്. അഭിഭാഷക കമ്മിഷനെ നിയോഗിക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

പള്ളി ഒരു മാസത്തിനകം സർക്കാർ ഏറ്റെടുത്തില്ലങ്കിൽ ഈ മാസം 8ന് ശേഷം കേന്ദ്രസേന ഏറ്റെടുക്കണമെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്. കേന്ദ്രസേന പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് നിയമവിരുദ്ധമാണന്നും സംസ്ഥാനത്തിൻ്റെ ഭരണഘടനാ അവകാശങ്ങളിൻമേലുള്ള ഇടപെടലാണന്നുമാണ് സർക്കാർ വാദം.

ഏറ്റെടുക്കൽ കോടതിയലക്ഷ്യ ഉത്തരവിലൂടെയല്ലെന്നും സിവിൽ നടപടി ക്രമങ്ങൾ പാലിച്ചാവണമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കൊവിഡ് സാഹചര്യം മൂലം വിധി നടപ്പാക്കാനായില്ല. ഏറ്റെടുക്കലിനെ യാക്കോബായ പക്ഷം ശക്തമായി പ്രതിരോധിക്കുമെന്നും ബലം പ്രയോഗിച്ചാൽ രക്തച്ചൊരിച്ചിലിന് സാധ്യത ഉണ്ടന്ന രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

തിങ്കളാഴ്‌ച ഹർജി പരിഗണിക്കേണ്ടിയിരുന്ന ഡിവിഷൻ ബെഞ്ച് കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. ഇതേ തുടർന്ന് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് ടി.ആർ.രവി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ABOUT THE AUTHOR

...view details