വ്യാജ രേഖ കേസ്; പോൾ തേലക്കാട്ടിനും ടോണി കല്ലൂക്കാരനും മുൻകൂർ ജാമ്യം - കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസ്്
വ്യാജ രേഖ നിർമ്മിച്ചതിൽ വൈദികർക്ക് പങ്കുണ്ടെന്നും ശാസ്ത്രീയമായ തെളിവുകളുണ്ടെന്നുമുള്ള പൊലീസ് വാദം കോടതി തള്ളി.
കൊച്ചി: സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസിൽ ഫാദർ പോൾ തേലക്കാട്ടിനും ഫാദർ ടോണി കല്ലൂക്കാരനും ജാമ്യം. കേസിൽ ഒന്നാം പ്രതിയായ ഫാദർ പോൾ തേലക്കാട്ടിനും നാലാം പ്രതിയായ ഫാദർ ടോണി കല്ലൂക്കാരനും ഉപാധികളോടെയാണ് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്യുക, എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷൻ എത്തി ഒപ്പ് രേഖപ്പെടുത്തുക, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ. അതേസമയം വ്യാജരേഖ ചമച്ചതിൽ വൈദികർക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യാജ രേഖ നിർമ്മിച്ചതിൽ വൈദികർക്ക് പങ്കുണ്ടെന്നും ശാസ്ത്രീയമായ തെളിവുകളുണ്ടെന്നും അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പൊലീസ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ല. വൈദികര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വൈദികരെ അറസ്റ്റ് ചെയ്യണമെന്നുമുള്ള പൊലീസിന്‍റെ ആവശ്യം കോടതി തള്ളി. ഏഴ് ദിവസവും ചോദ്യം ചെയ്യലിനായി വൈദികര്‍ ഹാജരായത് കോടതി ചൂണ്ടിക്കാട്ടി.