കേരളം

kerala

ദീപുവിന് അന്തിമോപചാരം അർപ്പിച്ച് കിഴക്കമ്പലം ; തലയോട്ടിയിലെ പരിക്ക് മരണകാരണമായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

By

Published : Feb 19, 2022, 9:08 PM IST

വളരെ ക്രൂരവും ദൗർഭാഗ്യകരവുമായ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

kizhakkambalam deepu murder  twenty twenty deepu cremation  ദീപുവിന്‍റെ മൃതദേഹം സംസ്‌കരിച്ചു  ട്വന്‍റി ട്വന്‍റി പ്രവർത്തകൻ മരണം  വിളക്കണക്കൽ പ്രതിഷേധം
ദീപുവിന്‍റെ മൃതദേഹം സംസ്‌കരിച്ചു

എറണാകുളം : കിഴക്കമ്പലം പഞ്ചായത്തിലെ പ്രതിഷേധ സമരത്തിനിടെ മർദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്‍റി ട്വന്‍റി പ്രവർത്തകൻ സി.കെ ദീപുവിന്‍റെ മൃതദേഹം സംസ്‌കരിച്ചു. ദീപുവിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പടെയുള്ള പ്രമുഖർ കിഴക്കമ്പലത്തെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ദീപുവിന്‍റെ മൃതദേഹം മൂന്നര മണിയോടെയാണ് കിഴക്കമ്പലത്ത് എത്തിച്ചത്. തുടർന്ന് ട്വന്‍റി ട്വന്‍റി നഗറിൽ പൊതുദർശനത്തിനുവച്ചു. സംഘടനയുടെ ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് ഉൾപ്പടെയുള്ളവരും ജനപ്രതിനിധികളും പ്രവർത്തകരും ഇവിടെ എത്തിയാണ് അന്തിമോപചാരം അർപ്പിച്ചത്. തുടർന്നാണ് വിലാപ യാത്രയായി മൃതദേഹം വീട്ടിലെത്തിച്ചത്.

ദീപുവിന്‍റെ മൃതദേഹം സംസ്‌കരിച്ചു

അന്ത്യകർമങ്ങൾ പൂർത്തിയാക്കി വൈകുന്നേരം ആറുമണിയോടെ കാക്കനാട് പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് കിഴക്കമ്പലം പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു.

'അധികാരത്തിലിരിക്കുന്നവരുടെ ധാർഷ്‌ട്യം കൊലപാതകത്തിൽ എത്തിച്ചു'

വളരെ ക്രൂരവും ദൗർഭാഗ്യകരവുമായ കൊലപാതകമാണ് കിഴക്കമ്പലത്ത് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. രാഷ്ട്രീയ വിരോധത്തിൻ്റെ പുറത്ത് ഒരു പാവം ദളിത് യുവാവാണ് കൊല ചെയ്യപ്പെട്ടത്. അധികാരത്തിലിരിക്കുന്നവരുടെ ധാർഷ്ട്യവും ധിക്കാരവും രാഷ്ട്രീയ എതിരാളികളെ ഇല്ലായ്‌മ ചെയ്യണമെന്ന നിരന്തരമായ സമീപനവുമാണ് കൊലപാതകത്തിൽ എത്തിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.

തലയോട്ടിയിലെ പരിക്ക് മരണകാരണമായി

അതേസമയം തലയോട്ടിയിൽ രണ്ടിടങ്ങളിലേറ്റ പരിക്കാണ് മരണ കാരണമെന്നാണ് പ്രാഥമികമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കരൾ രോഗവും മരണ കാരണമായെന്നും പ്രാഥമിക റിപ്പോർട്ടിലുണ്ട്. അറസ്റ്റിലായ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. അബ്‌ദുൽ റഹ്മാൻ, അസീസ്, സൈനുദീൻ, ബഷീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

കിഴക്കമ്പലത്തെ വിളക്കണക്കൽ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ദീപു വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് മരിച്ചത്. വിളക്കണക്കൽ സമരത്തിന്‍റെ സംഘാടകൻ കൂടിയായിരുന്നു മരിച്ച ദീപു.

ആന്തരിക രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്കും ഇയാളെ വിധേയമാക്കിയിരുന്നു. തുടർന്ന് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തിൽ ജീവൻ നിലനിർത്തിയിരുന്ന ദീപുവിന്‍റെ ആരോഗ്യനിലയിൽ കാര്യമായി പുരോഗതിയില്ലായിരുന്നു.

Also Read: ദീപുവിന്‍റെ മരണം: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

ABOUT THE AUTHOR

...view details