എറണാകുളം:സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചു പൂട്ടാൻ ഹൈക്കോടതി ഉത്തരവ്. മുക്കിലും മൂലയിലും മസ്‌ജിദുകൾ നിർമിക്കണമെന്ന് ഖുറാനില്‍ എവിടെയും പറയുന്നില്ലെന്നും കോടതി നിരീക്ഷണം. വാണിജ്യ ആവശ്യത്തിനായി നിർമിച്ച കെട്ടിടം ആരാധനാലയമാക്കി മാറ്റാൻ അനുവദിക്കണമെന്ന മലപ്പുറത്തെ നൂറുൽ ഇസ്‌ലാം സാംസ്‌കാരിക സംഘത്തിന്‍റെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർഥന കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ നടപടിയെടുക്കണം. പുതിയ ആരാധനാലയങ്ങൾക്കുള്ള അപേക്ഷ പരിഗണിക്കുമ്പോൾ സമാനമായ ആരാധനാലയങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം. കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കുലർ സംസ്ഥാന സർക്കാർ പുറപ്പെടുവിക്കണം.