എറണാകുളം: പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താൽ ആക്രമണത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ടിന്‍റെയും അബ്‌ദുൽ സത്താറിന്‍റെയും സ്വത്ത് വകകൾ കണ്ടുകെട്ടിയതിന്‍റെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് നിർദേശം. രജിസ്റ്റർ ചെയ്‌ത മുഴുവൻ ഹർത്താൽ ആക്രമണക്കേസുകളിൽ ഓരോന്നിലും എത്ര നഷ്‌ടം വീതം ഉണ്ടായെന്ന വിവരവും കീഴ്‌ക്കോടതികളിൽ പരിഗണനയിലുള്ള ജാമ്യാപേക്ഷകൾ സംബന്ധിച്ച വിവരങ്ങളും കൈമാറണം. നവംബർ ഏഴിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
പോപ്പുലർ ഫ്രണ്ടിന്‍റെ മിന്നൽ ഹർത്താല്‍; കടുപ്പിച്ച് ഹൈക്കോടതി, നവംബർ ഏഴിനകം മുഴുവന്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത
പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താല്‍ ആക്രമണത്തില്‍ നവംബർ ഏഴിനകം മുഴുവന്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നല്‍കി.
![പോപ്പുലർ ഫ്രണ്ടിന്‍റെ മിന്നൽ ഹർത്താല്‍; കടുപ്പിച്ച് ഹൈക്കോടതി, നവംബർ ഏഴിനകം മുഴുവന്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താല്‍ ആക്രമണം; നിലപാട് കടുപ്പിച്ച് ഹൈക്കോടതി, നവംബർ ഏഴിനകം മുഴുവന്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16668897-thumbnail-3x2-thjkxh.jpg)
ക്ലെയിംസ് കമ്മീഷണറുടെ പ്രവർത്തനം സംബന്ധിച്ച് സ്വീകരിച്ച നടപടികളും അറിയിക്കണം. പി.എഫ്.ഐ ഹർത്താലിനിടെയുണ്ടായ ആക്രമണങ്ങളിൽ 5.2 കോടി രൂപ നഷ്‌ടപരിഹാരത്തുക രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കെട്ടിവയ്ക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് സെപ്റ്റംബർ 29ന് ഇടക്കാല ഉത്തരവിട്ടിരുന്നു. തുക കെട്ടിവച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടു കെട്ടാനും കോടതി നിർദേശിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, സി.പി മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് സ്വത്ത് കണ്ടുകെട്ടിയതടക്കമുള്ള വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് വീണ്ടും നിർദേശം നൽകിയത്. നഷ്‌ടപരിഹാരത്തുക വിതരണം ചെയ്യാനായി കോടതി തന്നെ ക്ലെയിംസ് കമ്മീഷണറെ നിയോഗിച്ച് നടപടികൾ സ്വീകരിക്കാനും സർക്കാരിനോട് നിർദേശിച്ചിരുന്നു. പി.എഫ്.ഐ ഹർത്താലുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി നവംബർ ഏഴിന് വീണ്ടും പരിഗണിക്കും.