എറണാകുളം:സിഎസ്‌ഐ സഭക്ക് കീഴിലുള്ള കാരക്കോണം മെഡിക്കല്‍ കോളജിനെതിരായ അഴിമതി ആരോപണം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം. പണം വാങ്ങി സീറ്റ് കച്ചവടം നടത്തിയെന്ന ആരോപണവുമായി രക്ഷിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജിയിലാണ് കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് അധികൃതര്‍ നാലു പേരില്‍ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. ഹർജിക്കാര്‍ സിബിഐ അന്വേഷണമാണ് ആവശ്യപ്പെട്ടതെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കേരള പൊലീസിന് പുറമേ നിന്നുള്ള ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
കാരക്കോണം മെഡിക്കല്‍ കോളജിനെതിരായ അഴിമതി ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം - കാരക്കോണം മെഡിക്കല്‍ കോളജ്
എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് അധികൃതര്‍ നാലു പേരില്‍ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.
![കാരക്കോണം മെഡിക്കല്‍ കോളജിനെതിരായ അഴിമതി ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം HC orders probe into corruption charges against Karakonam Medical College Karakonam Medical College കാരക്കോണം മെഡിക്കല്‍ കോളജ് കാരക്കോണം മെഡിക്കല്‍ കോളജിനെതിരായ അഴിമതി ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6239425-thumbnail-3x2-hc.jpg)
എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് വന്‍തുകയുടെ സാമ്പത്തിക ഇടപാടായതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കോളജ് മാനേജ്‌മെന്‍റിന് എതിരെ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടികാട്ടിയാണ് മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. മെഡിക്കല്‍ കോളജ് മുന്‍ ഡയറക്ടര്‍ ഡോ. ബെനറ്റ് എബ്രാഹം, മെഡിക്കല്‍ കോളജ് മുന്‍ കണ്‍ട്രോളര്‍ ഡോ. പി തങ്കരാജന്‍, മുന്‍ പ്രിസിപ്പല്‍ ഡോ. പി മധുസൂദനന്‍ എന്നിവര്‍ക്കെതിരെയാണ് നിലവില്‍ പൊലീസ് കേസെടുത്തിട്ടുള്ളത്.