കേരളം

kerala

ETV Bharat / state

മഞ്ചികണ്ടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെയെന്ന് സർക്കാർ ഹൈക്കോടതിയിൽ - latest malayalam varthakal

പൊലീസ് ഉപയോഗിക്കുന്ന തോക്കുകളാണ് മാവോയിസ്റ്റുകളുടെ കയ്യിൽ ഉണ്ടായിരുന്നതെന്നും വെടിവെപ്പ് നടന്നത് ക്ലോസ് റേഞ്ചിൽ അല്ലെന്നും ഇക്കാര്യം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

മഞ്ചികണ്ടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെയെന്ന് സർക്കാർ ഹൈക്കോടതിയിൽ

By

Published : Nov 8, 2019, 2:53 PM IST

കൊച്ചി: മഞ്ചികണ്ടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെയെന്ന് ഹൈക്കോടതിയിൽ സർക്കാരിന്‍റെ സത്യവാങ്മൂലം. വെടിവെപ്പ് ഒഴിവാക്കാൻ കഴിയുമായിരുന്നില്ലെന്നും നിരോധിത സംഘടനയുടെ പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നും ഇവർ നിരവധി കേസുകളിലെ പ്രതികളാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

പൊലീസ് ഉപയോഗിക്കുന്ന തോക്കുകളാണ് മാവോയിസ്റ്റുകളുടെ കയ്യിൽ ഉണ്ടായിരുന്നത്. വെടിവെപ്പ് നടന്നത് ക്ലോസ് റേഞ്ചിൽ അല്ലെന്നും ഇക്കാര്യം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കോടതി വിധി പറയുന്നത് വരെ സംസ്കരിക്കരുതെന്നും അതുവരെ മൃതദേഹം ഇപ്പോഴുള്ള തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ സൂക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസിൽ കോടതി ചൊവ്വാഴ്ച വിധി പറയും.

മഞ്ചികണ്ടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാരെ പ്രതിയാക്കി അന്വേഷണം വേണമെന്നും മാവോയിസ്റ്റുകളുടെ ബന്ധുക്കൾ കോടതിയോട് ആവശ്യപ്പെട്ടു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാർത്തിയുടെയും മണിവാസകത്തിന്‍റെയും ബന്ധുക്കളാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കോടതി പൊലീസിന് നൽകിയ നിർദ്ദേശം ഹൈക്കോടതി തടഞ്ഞിരിന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സംസ്കാരം പാടില്ലെന്നും മൃതദേഹം സൂക്ഷിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള കോടതി ഉത്തരവ് നിയമപരമല്ലെന്നും സംഭവത്തിൽ ശരിയായ അന്വേഷണം വേണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ABOUT THE AUTHOR

...view details