എറണാകുളം: സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ എൻഐഎ കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. സരിത്തിനെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. എൻഐഎയുടെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരെയും സരിത്തിനെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നതോടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടല്‍.
സരിത്തിനെ എൻഐഎ കസ്റ്റഡിയില്‍ വിട്ടു
സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരെയും സരിത്തിനെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നതോടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടല്‍
ആരുടെ നിർദേശപ്രകാരമാണ് സ്വർണക്കടത്തില്‍ പങ്കാളികളായതെന്നും ഇതിലൂടെ ലഭിച്ച നേട്ടങ്ങൾ എന്തൊക്കെയെന്നും പ്രതികളില്‍ നിന്ന് വിശദമായി ചോദിച്ചറിയാനാണ് എൻഐഎയുടെ തീരുമാനം. സ്വര്‍ണക്കടത്ത് നടന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് എന്‍ഐഎയുടെ നിഗമനം. ഇത് സരിത്തിന്‍റെയും സന്ദീപിന്‍റെയും സ്വപ്‌നയുടെയും അറിവോടെ ആയിരുന്നോ എന്നാണ് എന്‍ഐഎ പ്രധാനമായും അന്വേഷിക്കുന്നത്. കസ്റ്റംസ് കസ്റ്റഡിയിലെടുത്ത സരിത്തിനെ ഏഴ് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം കോടതി റിമാൻഡ് ചെയ്തിരുന്നു. കസ്റ്റംസിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമാണ് എൻഐഎ ഒന്നാം പ്രതിയായ സരിത്തിനെ ചോദ്യം ചെയുന്നത്. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലും സരിത്ത് പ്രതിയാണ്.