എറണാകുളം: തിരുവനന്തപുരം സ്വർണക്കടത്ത് കേസില്‍ ഫൈസൽ ഫരീദാണ് വിദേശത്ത് നിന്നും സ്വർണം വാങ്ങുന്നതെന്ന് കസ്റ്റംസ്. പ്രധാന പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായതോടെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ച് വ്യക്തമായൊരു ധാരണ കസ്റ്റംസിന് ലഭിച്ചത്.
സ്വർണക്കടത്ത് കേസ്; വിദേശത്ത് നിന്നും സ്വർണം വാങ്ങുന്നത് ഫൈസൽ ഫരീദ് - gold smuggling
പ്രധാന പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി.
![സ്വർണക്കടത്ത് കേസ്; വിദേശത്ത് നിന്നും സ്വർണം വാങ്ങുന്നത് ഫൈസൽ ഫരീദ് സ്വർണക്കടത്ത് കേസ് സ്വർണം ഫൈസൽ ഫരീദ് യുഎഇ gold smuggling Faisal Fareed](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8039172-thumbnail-3x2-faisal.jpg)
യുഎഇയുടെ വ്യാജ മുദ്രയും സ്റ്റിക്കറും നിർമിച്ച് നയതന്ത്ര ബാഗേജിലാണ് സ്വർണം കേരളത്തിലേക്ക് കടത്തുന്നത്. സ്വപ്‌നയുടെയും സരിത്തിൻ്റെയും സഹായത്തോടെയാണ് കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കുന്നത്. റമീസും സന്ദീപും ചേർന്നാണ് സ്വർണം ഏറ്റുവാങ്ങി പുറത്തെത്തിക്കുന്നത്. മൂവാറ്റുപുഴ സ്വദേശി ജലാൽ പണം മുടക്കി കള്ളക്കടത്തിന്‍റെ ഭാഗമാകുന്നവരെ കണ്ടെത്തുന്നു. അവരിൽ നിന്ന് പണം സമാഹരിച്ച് റമീസിന് നൽകുന്നു. റമീസിൽ നിന്നും സ്വർണം വാങ്ങുന്ന ജാലാൽ പലർക്കായി വിൽക്കുന്നു. ഇത്തരത്തിൽ കൃത്യമായ ആസൂത്രണത്തിലാണ് സ്വർണം കടത്തിയിരുന്നതെന്നും കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കി.
സ്വർണ കടത്തിന്‍റെ ആസൂത്രകന്മാരായി പ്രവർത്തിച്ചിരുന്നത് റമീസും സന്ദീപുമാണെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. നിലവിൽ പിടിയിലുള്ള പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കേസുമായി ബന്ധമുള്ളവരെ അറസ്റ്റ് ചെയ്യുന്നത് കസ്റ്റംസ് തുടരുകയാണ്.