എറണാകുളം:സ്വർണക്കടത്ത് കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ എം. ശിവശങ്കറിനെതിരെ പരാമർശം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് ഇഡി വ്യക്തമാക്കി. സ്വർണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ശിവശങ്കറിനെതിരായ പരാമർശം.
സ്വർണക്കടത്ത് കേസ്; ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ ശിവശങ്കറിനെതിരെ പരാമർശം - ശിവശങ്കറിനെതിരെ പരാമർശം
സ്വപ്ന സുരേഷിന് ബാങ്ക് ലോക്കർ തുടങ്ങാൻ സഹായിച്ചത് ശിവശങ്കറാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

ശിവശങ്കറും സ്വപ്നയുടെ ചാർട്ടേഡ് അക്കൗണ്ടന്‍റും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങൾ എൻഫോഴ്സ്മെന്‍റിന് ലഭിച്ചു. 30 ലക്ഷം രൂപ ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്യാൻ താൻ നേരിട്ട് വേണുഗോപാലിന്‍റെ അടുത്ത് എത്താമെന്ന് പറയുന്നതായും വാട്‌സാപ്പ് സന്ദേശങ്ങളിൽ പറയുന്നു. എന്നാൽ ഇത് താൻ ടൈപ്പ് ചെയ്തതാണോ അതോ മറ്റാരെങ്കിലും അയച്ചുതന്നത് ഫോർവേഡ് ചെയ്തതാണോയെന്ന് ഓർമയില്ലെന്നാണ് ശിവശങ്കർ ഈ വിഷയത്തിൽ മൊഴി നൽകിയത്. ഇത് ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കണമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ള ബന്ധത്തെ കുറിച്ചും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. സ്വപ്ന സുരേഷിന് ബാങ്ക് ലോക്കർ തുടങ്ങാൻ സഹായിച്ചത് ശിവശങ്കറാണ്. സ്വപ്നയുമായി ശിവശങ്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. സ്വപ്നയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന പല അവസരങ്ങളിലും ശിവശങ്കർ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. എന്നാൽ ഈ പണം സ്വപ്ന സുരേഷ് മടക്കി നൽകിയിട്ടില്ല. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ച് സ്പേസ് പാർക്കിൽ ജോലിക്കായി അപേക്ഷ നൽകുമ്പോൾ റഫറൻസായി കൊടുത്തത് എം.ശിവശങ്കറിന്‍റെ പേരാണ്. ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിനെ പരിചയപ്പെടുത്തി നൽകിയതും ശിവശങ്കറാണ്. ഇവിടെ പണമടങ്ങിയ ബാഗുമായി സ്വപ്ന സുരേഷ് എത്തിയ സമയത്ത് ശിവശങ്കറും അവിടെയുണ്ടായിരുന്നു. സ്വപ്നയുടെ പല സാമ്പത്തിക ഇടപാടുകളിൽ ഇടപെട്ട വ്യക്തിയായതിനാൽ ശിവശങ്കറിനെതിരെ കൂടുതൽ അന്വേഷണം വേണമെന്നാണ് കുറ്റപത്രത്തിൽ സൂചിപ്പിച്ചത്.