കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻഐഎ കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. ദുബായിൽ അറസ്റ്റിലായ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ കേരളത്തിെലെത്തിക്കാനുള്ള ശ്രമവും എൻഐഎ ഊർജ്ജിതമാക്കി. പ്രതിയെ ഈയാഴ്‌ച്ച തന്നെ കൊച്ചിയിലെത്തിക്കുമെന്നാണ് സൂചന. സ്വർണക്കടത്തിന് ഡമ്മി ബാഗ് എന്ന തന്ത്രം പരീക്ഷിച്ചത് ഫൈസൽ ഫരീദാണെന്നാണ് എൻഐഎ സംശയിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് ഫൈസലും സംഘവും ഡമ്മി ബാഗ് നയതന്ത്ര ബാഗേജിനൊപ്പം അയച്ചത്. ഈ ഡമ്മി ബാഗുകൾ പിടിക്കാത്തതോടെയാണ് സ്വർണം ഒളിപ്പിച്ച് ഇത്തരം ബാഗുകൾ അയക്കാൻ തുടങ്ങിയത്. 230 കിലോ സ്വർണം നയതന്ത്ര ചാനൽ വഴി കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇതിൽ മുപ്പത് കിലോ മാത്രമാണ് പിടിച്ചെടുത്തത്. ബാക്കി 200 കിലോ സ്വർണത്തെ കുറിച്ചും കസ്റ്റംസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സ്വർണക്കടത്ത് കേസ്; പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു
നയതന്ത്ര ചാനൽ വഴി കടത്തിയ 230 കിലോ സ്വർണത്തിൽ മുപ്പത് കിലോ മാത്രമാണ് പിടിച്ചെടുത്തത്. ബാക്കി 200 കിലോ സ്വർണത്തെ കുറിച്ചും കസ്റ്റംസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എൻഐഎ
സ്വർണക്കടത്ത് കേസിൽ പതിനഞ്ച് പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്‌തത്. എൻഐഎ രജിസ്റ്റർ ചെയ്‌ത കേസിലെ ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി സ്വപ്‌ന സുരേഷ്, നാലാം പ്രതി സന്ദീപ് നായർ തുടങ്ങിയവരാണ് എൻഐഎ കസ്റ്റഡിയിലുള്ളത്. സന്ദീപ് നായരുടെയും സ്വപ്‌നയുടെയും കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കസ്റ്റംസ് കോടതിയെ സമീപിക്കും.