എറണാകുളം : രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ(kidney transplantation surgery). ഇന്നലെ എറണാകുളം ജനറൽ ആശുപത്രിയിലാണ് (General Hospital, Ernakulam) ശസ്‌ത്രക്രിയ നടന്നത്. ഇന്ത്യയുടെ അവയവ മാറ്റ ശസ്‌ത്രക്രിയാ ചരിത്രത്തിലെ ആദ്യ സംഭവമാണിത്.
50 വയസുകാരി തന്‍റെ 28 വയസുള്ള മകന് വൃക്ക ദാനം ചെയ്യുകയായിരുന്നു. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണ്. രാജ്യത്ത് ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ ഇതാദ്യമായാണ് അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് പ്രസ്‌താവിച്ചു.
സംസ്ഥാനത്തെ പൊതുജനാരോഗ്യ സ്ഥാപനങ്ങളെ കൂടുതൽ നവീകരിക്കാൻ ഈ നേട്ടം പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan) പറഞ്ഞു. ഡോക്‌ടർമാരെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു.
'എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ കേരളത്തിന്‍റെ പൊതുജനാരോഗ്യ മേഖല മറ്റൊരു നാഴികക്കല്ല് കൂടി കൈവരിച്ചു. ഇന്ത്യയിലെ ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ ഇതാദ്യമായാണ് അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്നത്. ഈ ശ്രദ്ധേയമായ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ടീമിന് അഭിനന്ദനങ്ങൾ' - മുഖ്യമന്ത്രി പിണറായി വിജയൻ എക്‌സിൽ പോസ്റ്റ് ചെയ്‌തു.
കേരള സ്റ്റേറ്റ് ഓർഗണ്‍ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷൻ (കെ-സോട്ടോ- K-SOTTO) അടുത്തിടെ ജനറൽ ആശുപത്രിക്ക് രജിസ്ട്രേഷനും സർട്ടിഫിക്കറ്റും നൽകിയിരുന്നുവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ 50 ലക്ഷത്തിലധികം രൂപയുടെ ആധുനിക സൗകര്യങ്ങൾ ഒരുക്കിയായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
Also read:സര്‍ക്കാര്‍ മേഖലയിലെ കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയം; മെഡിക്കല്‍ കോളേജിലെത്തി ടീമിനെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ ആദ്യ മസ്‌തിഷ്‌ക മരണാനന്തര കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയും വിജയിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു ശസ്‌ത്രക്രിയ നടത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജിൽ എത്തി ശസ്‌ത്രക്രിയ നടത്തിയ മുഴുവന്‍ ടീമിനെയും അഭിനന്ദിക്കുകയും ചെയ്‌തിരുന്നു.
കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ വയനാട് സ്വദേശി സുജാതയെയും (52) മന്ത്രി നേരില്‍ കണ്ട് സന്തോഷം പങ്കുവച്ചു. ആരോഗ്യനില വീണ്ടെടുത്ത സുജാതയെ മന്ത്രിയും മെഡിക്കല്‍ കോളജിലെ ടീം അംഗങ്ങളും ചേര്‍ന്ന് യാത്രയാക്കുകയും ചെയ്‌തു. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇതുൾപ്പടെ നാല് കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയകൾ വിജയിച്ചു. സുജാതയ്‌ക്ക് കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയത് ഏപ്രില്‍ 25നായിരുന്നു.
വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ നടത്തിയിട്ടുള്ള കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥിന്‍റെ (23) കരളാണ് മസ്‌തിഷ്‌ക മരണത്തെ തുടര്‍ന്ന് സുജാതയ്‌ക്ക് ദാനം ചെയ്‌തത്. സുജാതയുള്‍പ്പടെ ഏഴ് പേർക്കാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ കൈലാസിന്‍റെ അവയവങ്ങൾ മാറ്റിവച്ചത്. മന്ത്രി വീണ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ നിരവധി തവണ യോഗം ചേര്‍ന്ന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയായിരുന്നു കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയത്.