കൊച്ചി: നടൻ റിസബാവ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ പണം തിരികാനുള്ള വിചാരണ കോടതി ഉത്തരവ് ശരിവെച്ച് എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതി. എറണാകുളം സ്വദേശി സ്വാദിഖില്‍ നിന്നും വാങ്ങിയ പതിനൊന്ന് ലക്ഷം രൂപ തിരിച്ച് നൽകാൻ കോടതി ഉത്തരവിട്ടു. അതേസമയം മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കണമെന്ന വിചാരണ കോടതി ഉത്തരവിൽ ഇളവ് നൽകി. ഒരു ദിവസത്തെ തടവ് അനുഭവിച്ചാൽ മതിയെന്നും സെഷൻസ് കോടതി ഉത്തരവിട്ടു. ചെക്ക് കേസിൽ പതിനൊന്ന് ലക്ഷം രൂപ പരാതിക്കാരന് തിരിച്ച് നൽകാനും മൂന്ന് മാസത്തെ തടവ്ശിക്ഷയനുഭവിക്കാനും ഉത്തരവിട്ട വിചാരണക്കോടതി ഉത്തരവിനെതിരെയാണ് റിസബാവ ജില്ലാ കോടതിയെ സമീപിച്ചത്.
നടൻ റിസബാവയുടെ സാമ്പത്തിക തട്ടിപ്പ്; പണം തിരികെ നല്‍കാൻ കോടതി ഉത്തരവ് - financial fraud case
2014ലാണ് സ്വാദിഖിൽ നിന്നും റിസബാവ പതിനൊന്ന് ലക്ഷം രൂപ കടം വാങ്ങിയത്.
![നടൻ റിസബാവയുടെ സാമ്പത്തിക തട്ടിപ്പ്; പണം തിരികെ നല്‍കാൻ കോടതി ഉത്തരവ് നടൻ റിസബാവ സാമ്പത്തിക തട്ടിപ്പുക്കേസ് സ്വാദിഖ് financial fraud case actor Rizabawa](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5919555-thumbnail-3x2-1.jpg)
2014 സെപ്തംബറിലാണ് എറണാകുളം സ്വദേശി സ്വാദിഖിൽ നിന്നും സഹോദരിയുടെ മകളുടെ വിവാഹത്തിനായി റിസബാവ പതിനൊന്ന് ലക്ഷം രൂപ കടം വാങ്ങിയത്. വാങ്ങിയ തുക ചെക്കായാണ് റിസബാവ സ്വാദിഖിന് തിരിച്ച് നല്‍കിയത്. എന്നാൽ ഈ ചെക്ക് പണമില്ലാതെ ബാങ്കിൽ നിന്നും മടങ്ങുകയായിരുന്നു. സംഭവത്തില്‍ സ്വാദിഖ് കോടതിയെ സമീപിച്ചു. സ്വാദിഖിന്‍റെ മകനും റിസബാവയുടെ മകളും തമ്മിലുള്ള വിവാഹം ഉറപ്പിച്ചതിനാലാണ് പണം നൽകാൻ തയ്യാറായതെന്ന് സ്വാദിഖ് പറഞ്ഞു. എന്നാൽ ഈ വിശ്വാസം മുതലെടുത്ത് ചതിക്കുകയായിരുന്നുവെന്നും പഴയ ചെക്കിൽ വ്യാജ ഒപ്പിട്ട് നൽകിയത് അതിനാലാണന്നും സ്വാദിഖ് പറഞ്ഞു.
തിരുവനന്തപുരം ഫോറൻസിക്ക് ലാബിൽ പരിശോധിച്ചാണ് റിസബാവ നൽകിയ ചെക്കിലെ ഒപ്പ് അദ്ദേഹത്തിന്‍റേത് തന്നെയാണെന്ന് കണ്ടെത്തിയത്. ചെക്ക് വ്യാജമാണെന്നും ഒപ്പിട്ടത് താനല്ലെന്നുമായിരുന്നു റിസബാവയുടെ വാദം. എന്നാൽ ഈ വിഷയത്തിലെ വിചാരണക്കോടതിയുടെ കണ്ടെത്തൽ പൂർണമായും ജില്ലാ അഡീഷണൽ സെഷൻസ് കോടതി അംഗീകരിക്കുകയായിരുന്നു.