കേരളം

kerala

നായികയാക്കാമെന്നുപറഞ്ഞ് യുവതിയുടെ കൈയ്യില്‍ നിന്ന് 27 ലക്ഷം തട്ടി ; കൊച്ചിയില്‍ നിര്‍മാതാവ് അറസ്‌റ്റില്‍

By

Published : Jul 5, 2023, 3:18 PM IST

തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയില്‍ മലപ്പുറം സ്വദേശി ഷക്കീര്‍ എം കെയാണ് പൊലീസ് പിടിയിലായത്

film producer  film producer arrested  financial fraud  dupes woman  lakhs of rupees in Kerala  film fraud  സിനിമ  സിനിമയില്‍ അവസരം  യുവതിയുടെ കൈയ്യില്‍ നിന്നും 27 ലക്ഷം തട്ടി  നിര്‍മാതാവ് അറസ്‌റ്റില്‍  തൃക്കാക്കര  ഷക്കീര്‍ എം കെ  കൊച്ചി ഏറ്റവും പുതിയ വാര്‍ത്ത
സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് യുവതിയുടെ കൈയ്യില്‍ നിന്നും 27 ലക്ഷം തട്ടിയെടുത്തു; നിര്‍മാതാവ് അറസ്‌റ്റില്‍

കൊച്ചി :തന്‍റെ വരാനിരിക്കുന്ന ചിത്രത്തില്‍ നായികയായി വേഷം നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് യുവതിയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്ത നിര്‍മാതാവ് അറസ്‌റ്റില്‍. മലപ്പുറം സ്വദേശി ഷക്കീര്‍ എം കെയാണ് പൊലീസ് പിടിയിലായത്. തൃക്കാക്കര സ്വദേശിനിയുടെ പരാതിയില്‍ കോഴിക്കോട് നിന്നുമാണ് ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണി :തന്‍റെ വരാനിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മാണത്തിനായി വലിയ സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കുറച്ചുപണം നല്‍കി സഹായിക്കണമെന്നും ഇയാള്‍ യുവതിയോട് പറഞ്ഞു. ഉടന്‍ തന്നെ പണം കണ്ടെത്താനായില്ലെങ്കില്‍ ഷൂട്ടിങ് മുടങ്ങുമെന്നും ഇയാള്‍ അറിയിച്ചു. പണം നല്‍കിയ ശേഷം മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ഫോണിലേക്ക് ആക്ഷേപകരമായ സന്ദേശങ്ങള്‍ അയയ്ക്കു‌കയും ചെയ്‌തുവെന്നാണ് യുവതിയുടെ പരാതി.

ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ശേഷം, കോഴിക്കോട് വച്ച് ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

വ്യവസായിയില്‍ നിന്ന് തട്ടിയത് 3.67 ലക്ഷം രൂപ :അതേസമയം, മഹാരാഷ്‌ട്രയിലെ താനെ ജില്ലയിൽ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനെന്ന വ്യാജേന വ്യവസായിയിൽ നിന്ന് അജ്ഞാത സംഘം 3.67 ലക്ഷം രൂപ തട്ടിയെടുത്തു. ജൂണ്‍ 22നാണ് ബദ്‌ലാപൂർ സ്വദേശിയായ വ്യവസായിയിൽ നിന്ന് സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ജൂണ്‍ 22നാണ് ബദ്‌ലാപൂർ സ്വദേശിയായ വ്യവസായിക്ക് അജ്ഞാതനിൽ നിന്ന് ഒരു കോൾ ലഭിച്ചത്. ഇയാള്‍ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. നിരവധി മാസത്തെ വൈദ്യുതി ബില്ലുകൾ അടയ്‌ക്കാനുണ്ടെന്നും ബില്‍ ഉടൻ അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നുമായിരുന്നു അജ്ഞാതൻ ഫോണിലൂടെ അറിയിച്ചത്.

ബില്ലുകൾ അടയ്‌ക്കാന്‍ ഒരു ആപ്പ് ഉണ്ടെന്നും അത് ഡൗണ്‍ലോഡ് ചെയ്‌ത് പേയ്‌മെന്‍റ് നടത്താനും ഇയാൾ വ്യവസായിയോട് ആവശ്യപ്പെടുകയായിരുന്നു. ശേഷം, വ്യവസായിയുടെ മകൻ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും അത് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാൻ അജ്ഞാതൻ നിർദേശിച്ച പ്രകാരം 100 രൂപ ആപ്പ് വഴി അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്‌തു.

തവണകളായി തട്ടിയത് 3,67,760 രൂപ: തുടർന്ന് അജ്ഞാതൻ വ്യവസായിയുടെ മൊബൈൽ നമ്പർ ആപ്പിൽ നൽകാൻ ആവശ്യപ്പെട്ടു. ഇതോടെ വ്യവസായിയുടെ മകൻ നമ്പർ നൽകി. തൊട്ടുപിന്നാലെ തന്നെ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തവണകളായി പണം നഷ്‌ടപ്പെടുകയായിരുന്നു. 3,67,760 രൂപയാണ് തവണകളായി വ്യവസായിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്‌ടപ്പെട്ടത്.

അജ്ഞാതൻ വിളിച്ച നമ്പരിലേക്ക് തിരികെ വിളിക്കാൻ പലയാവര്‍ത്തി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് വ്യവസായി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതർക്കെതിരെ ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details