എറണാകുളം: കനത്ത മഴയില്‍ കൊച്ചിയിലെ വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിലായതോടെ പരസ്പരം പഴിചാരി കൊച്ചി കോർപറേഷനും ജില്ല ഭരണകൂടവും. കഴിഞ്ഞ ദിവസം 12 മണിക്കൂർ നിർത്താതെ പെയ്ത മഴയില്‍ പ്രധാന റോഡുകളായ എം.ജി റോഡ്, ചിറ്റൂർ റോഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളും പിആൻഡ്‌ടി കോളനി, ഉദയ കോളനി എന്നിവിടങ്ങളും വെള്ളത്തില്‍ മുങ്ങി. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് വെള്ളക്കെട്ടിന് പരിഹാരം കാണാൻ ജില്ല ഭരണകൂടം നടപ്പാക്കിയ ബ്രേക്ക് ത്രൂ പദ്ധതി പരാജയപ്പെട്ടതാണ് ഇതിന് കാരണമെന്ന് കോർപറേഷൻ ആരോപിച്ചു.
വെള്ളക്കെട്ടില്‍ മുങ്ങി കൊച്ചി; പരസ്‌പരം പഴിചാരി കോർപറേഷനും ഭരണകൂടവും - kochi corporation
ഹൈക്കോടതി ഇടപെടലിനെ തുടർന്ന് വെള്ളക്കെട്ടിന് പരിഹാരം കാണാൻ ജില്ല ഭരണകൂടം നടപ്പാക്കിയ ബ്രേക്ക് ത്രൂ പദ്ധതി പരാജയപ്പെട്ടതാണ് ഇതിന് കാരണമെന്ന് കോർപറേഷൻ ആരോപിച്ചു.

കോർപറേഷന്‍റെ പരാജയം മറച്ചുവെക്കാനാണ് ഭരണപക്ഷത്തിന്‍റെ ശ്രമമെന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തി. തർക്കം രൂക്ഷമായതോടെ ബ്രേക്ക് ത്രൂ പദ്ധതി നടപ്പിലാക്കിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായിട്ടില്ലെന്ന് ജില്ലാ കലക്‌ടർ എസ്.സുഹാസും പറഞ്ഞു. ബ്രേക്ക് ത്രൂ പദ്ധതി പ്രധാനമായും നടപ്പിലാക്കിയത് പേരണ്ടൂർ കനാലുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലാണ്. എന്നാൽ നഗരത്തിലൂടെ ഒഴുകുന്ന മുല്ലശ്ശേരി കനാലിനോട് ചേർന്ന പ്രദേശങ്ങളിലാണ് വെള്ളം ഉയർന്നത്. ഈ സ്ഥലം ബ്രേക്ക് ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. നാല് മാസം നീണ്ടു നിൽക്കുന്ന ബൃഹത്തായ പ്രവർത്തനങ്ങളിലൂടെ ഈ പ്രശ്നവും പരിഹരിക്കാൻ കഴിയുമെന്ന് കലക്ടർ വിശദീകരിച്ചു.
അതേസമയം, എം.ജി റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള ചുമതല കൊച്ചി മെട്രോയ്ക്കാണ്. വിവിധ അതോറിറ്റികളുടെ ഏകോപനമില്ലായ്‌മയാണ് വെള്ളക്കെട്ട് പരിഹരിക്കാനുള്ള പ്രവർത്തനങ്ങളിൽ കല്ലുകടിയായി മാറുന്നത്. സാധാരണ വെള്ളം ഉയരാറുള്ള നിരവധി സ്ഥലങ്ങളെ വെള്ളക്കെട്ടിൽ നിന്നും രക്ഷിച്ചത് ബ്രേക്ക് ത്രൂ പദ്ധതിയാണ്. സ്ഥിരമായി വെള്ളം ഉയരുന്ന എറണാകുളം സൗത്തിലെ പി ആൻഡ് ടി കോളനിയിലെ ആളുകളെ സ്ഥിരമായി മാറ്റി പാർപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്ക്കരിച്ച ഫ്ലാറ്റ് പദ്ധതിയും എവിടെയും എത്തിയിട്ടില്ല. ഇതിനെതിരെ വ്യാഴ്ച ഹൈക്കോടതി പരിഗണിച്ച പൊതുതാല്‌പര്യ ഹർജിയിൽ കൊച്ചി കോർപറേഷനോടും സർക്കാരിനോടും കോടതി വിശദീകരണം തേടിയിരുന്നു. മഴ കനക്കുന്നതോടെ കൊച്ചി നിവാസികൾ ഏറെ ഭയപ്പെടുന്ന വെളളക്കെട്ടിനെ പരിഹരിക്കാൻ ആവശ്യമായ മാസ്റ്റർ പ്ലാൻ ഇല്ലാത്തതിന്‍റെ അഭാവമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കൊച്ചി കോർപറേഷൻ സിപിഎം പാർലമെന്‍ററി പാർട്ടി നേതാവ് വി.പി ചന്ദ്രൻ പറഞ്ഞു.