കേരളം

kerala

ക്വാറന്‍റൈൻ പാലിച്ചില്ല; ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്

By

Published : Dec 16, 2021, 4:12 PM IST

സ്വയം നിരീക്ഷണം പാലിക്കാതെ എറണാകുളത്തെ മാളുകളിലും നിരവധി റെസ്റ്റോറൻ്റുകളിലും ഇയാള്‍ സന്ദര്‍ശനം നടത്തി.

ernakulam omicron affected man  home quarantine protocol  കൊവിഡ് ക്വാറന്‍റൈൻ പാലിച്ചില്ല  man breaks quarantine protocol  കേരളം ആരോഗ്യവകുപ്പ്  omicron latest news  ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശി
ഒമിക്രോണ്‍

എറണാകുളം:ജില്ലയിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്. സ്വയം നിരീക്ഷണമെന്ന നിര്‍ദ്ദേശം പാലിക്കാതെ കോംഗോയില്‍ നിന്നെത്തിയ എറണാകുളം സ്വദേശി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി ആരോഗ്യവകുപ്പ് കണ്ടെത്തി. എറണാകുളത്തെ മാളുകളിലും നിരവധി റെസ്റ്റോറൻ്റുകളിലും ഇയാള്‍ സന്ദര്‍ശനം നടത്തി.

വിദേശത്ത് നിന്നെത്തുന്നവര്‍ നിരീക്ഷണത്തില്‍ കഴിയുന്നുവെന്നുറപ്പാക്കുന്നതില്‍ വന്ന ജാഗ്രത കുറവാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത കോംഗോയില്‍ നിന്നാണ് ഇയാളെത്തിയത്. അതുകൊണ്ട് തന്നെ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്.

എന്നാല്‍ ഇത് കൃത്യമായി പാലിച്ചില്ല. അതുകൊണ്ട് തന്നെ ഇയാളുടെ സമ്പര്‍ക്ക പട്ടിക വിപുലമാണ്. ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. റൂട്ട് മാപ്പ് അടക്കം പ്രസിദ്ധീകരിക്കും.

സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദ്ദേശം നല്‍കി.

സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകള്‍ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തിയേറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടേയും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ റാന്‍ഡം പരിശോധനയില്‍ കൊവിഡ് പോസിറ്റീവാകുന്നവരുടേയും ഇവരുടെ സമ്പര്‍ക്കത്തില്‍ വന്ന് കൊവിഡ് പോസിറ്റീവാകുന്നവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നത് തുടരും. ഒമിക്രോണ്‍ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നതാണ്. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന പ്രദേശങ്ങളിലെ കൊവിഡ് പോസിറ്റീവ് സാമ്പിളുകളും ജനിതക പരിശോധനയ്ക്ക് അയയ്ക്കും.

ALSO READ Pushpa V Ganediwala: പോക്സോ കേസുകളിൽ വിവാദ വിധി; ജസ്റ്റിസ് പുഷ്‌പ വി ഗനേഡിവാലയെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്ന് കൊളീജിയം

ഡിസംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍ വഴി ആകെ 1,47,844 യാത്രക്കാരാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. അവരില്‍ 8,920 പേരെ വിമാനത്താവളങ്ങളില്‍ വച്ചു തന്നെ പരിശോധിച്ചു. അതില്‍ 15 പേരാണ് കൊവിഡ് പോസിറ്റീവായത്. അതില്‍ 13 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ഇവരുടെ എല്ലാവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഡിസംബര്‍ ഒന്നിന് മുമ്പ് ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തിയിട്ടുള്ള കൊവിഡ് പോസിറ്റീവായിട്ടുള്ളവരുടേയും എട്ടാമത്തെ ദിവസം പരിശോധനാ ഫലം പോസിറ്റീവായിട്ടുള്ളവരുടേയും സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 54 പേരുടെ സാമ്പിളുകളാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്.

ഇതില്‍ 44 പേരുടെ പരിശോധന ഫലം വന്നിട്ടുണ്ട്. അതില്‍ 39 പേര്‍ ഡെല്‍റ്റാ വേരിയന്‍റ് പോസിറ്റീവും 5 പേര്‍ ഒമിക്രോണ്‍ പോസിറ്റീവുമാണ്. ഒമിക്രോണ്‍ സാഹചര്യത്തില്‍ വാക്സിനേഷന്‍ ഡ്രൈവ് ശക്തിപ്പെടുത്താനും ഉന്നതതല യോഗം തീരുമാനിച്ചു. നാളെയും മറ്റന്നാളും പ്രത്യേക വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിക്കും. രോഗികള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ജില്ലകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയാവുന്നതാണ്.

ALSO READ വിവാഹ പ്രായമായില്ലേ..! ചോദ്യം ഉന്നയിക്കാൻ വരട്ടെ, കേന്ദ്രനിയമം മാറി; തുല്യനീതി 43 വര്‍ഷത്തിന് ശേഷം

എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കി. ഇവിടെയെല്ലാം ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി. ബാക്ക് ടു ബേസിക്സ് അടിസ്ഥാനമാക്കി മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം എന്നിവ പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആവശ്യപ്പെട്ടു. എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details