എറണാകുളം: നെല്ലിക്കുഴി പഞ്ചായത്തിലെ ഏഴാം വാർഡിൽ സിപിഎം-സിപിഐ പോര് ശക്തമാകുന്നു. നാലുവട്ടം സിപിഐ സ്ഥാനാർത്ഥികൾ മത്സരിച്ചു വിജയിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ ഏഴാം വാർഡിൽ സിപിഐ സ്ഥാനാർഥിയായ റിയ റിജുവിന്‍റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ സിപിഐ തൃക്കാരിയൂർ ലോക്കൽ കമ്മറ്റിയംഗം പ്രദീപിനെ സിപിഎം പ്രവർത്തകർ രാത്രി വീട്ടിൽ നിന്ന് വിളിച്ച് പുറത്തിറക്കി മർദിച്ചതായി സിപിഐ. പ്രദീപിനെ മർദിക്കുന്നത് കണ്ട് ഓടിയെത്തിയ മാതാപിതാക്കളെയും അംഗപരിമിതയായ സഹോദരിയേയും സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രദീപിനെ മർദിച്ചവർക്കെതിരെ സിപിഐ കോതമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മർദിച്ചവരെ അറസ്റ്റു ചെയ്യണമെന്നും സിപിഐ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
എറണാകുളം നെല്ലിക്കുഴിയിൽ പോരടിച്ച് സിപിഐയും സിപിഎമ്മും - സിപിഐ-സിപിഐഎം തർക്കം
നെല്ലിക്കുഴി പഞ്ചായത്തിലെ ഏഴാം വാർഡിലെ സീറ്റ് തർക്കമാണ് സിപിഐ നേതാവിന്‍റെ മർദനത്തിലേക്ക് നയിച്ചത്. എന്നാൽ സിപിഎം പ്രവർത്തകർ ഇത്തരമൊരു മർദനം നടത്തിയിട്ടില്ലന്നാണ് സിപിഎം നേതൃത്വം പറയുന്നത്

മുന്നണി മര്യാദ ലംഘിച്ച് വാർഡ് പിടിച്ചെടുക്കാനുള്ള സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കളുടെ രഹസ്യ അജണ്ടയാണിതിനു പിന്നിലെന്നും സിപിഎം പ്രവർത്തകർ ഭീഷണിയിലൂടെ കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും സിപിഐ നേതാക്കൾ ആരോപിച്ചു. നെല്ലിക്കുഴി പഞ്ചായത്തിലെ ഏഴാം വാർഡിൽ എൽഡിഎഫിന്‍റെ കീഴിൽ രണ്ട് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത് . സിപിഐ സ്ഥാനാർത്ഥിയായി ഏഴാം വാർഡിൽ നിന്ന് മത്സരിക്കുന്നത് റിയ റിജുവാണ്. കേരളാ കോൺഗ്രസ് മാണി വിഭാഗം സ്ഥാനാർഥിയായി മത്സര രംഗത്തുള്ളത് ശ്രീദേവി ബാബുവുമാണ്.
യുഡിഎഫിൽ മാണി വിഭാഗം ഉണ്ടായിരുന്നപ്പോൾ ഈ വാർഡ് മാണിവിഭാഗത്തിനായിരുന്നു. ഇവർക്കെതിരായി മത്സര രംഗത്ത് ഉണ്ടായിരുന്നത് സിപിഐയും ആയിരുന്നു. മാണി വിഭാഗം എൽഡിഎഫിൽ ചേർന്നതോടെ ഈ വാർഡ് മാണിവിഭാഗത്തിന്‍റേതാണെന്നാണ് അവരുടെ വാദം. സിപിഎമ്മിന്‍റെ പൂർണ്ണ പിന്തുണയും മാണി വിഭാഗത്തിനാണ്. സീറ്റ് വിട്ട് നൽകണമെന്ന് സിപിഐയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തൃക്കാരിയൂർ മേഘലയിൽ സിപിഐക്ക് ആകെയുള്ള വാർഡ് ഏഴാം വാർഡായതിനാലും സിപിഎമ്മിന് മൂന്ന് വാർഡുകൾ ഉള്ളതിനാൽ അതിൽ ഒരു വാർഡ് വിട്ട് നൽകണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം ഇതിന് തയ്യാറാകാത്തതിനാൽ സിപിഐ സ്വന്തം നിലക്ക് സ്ഥാനാർത്ഥിയെ നിർത്തി പ്രചാരണം ആരംഭിക്കുകയായിരുന്നു. ഇത് സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നെന്നും ഇതാകാം തൃക്കാരിയൂർ ലോക്കൽ കമ്മറ്റിയംഗം പ്രദീപിനെ സിപിഎം പ്രവർത്തകർ മർദിക്കാൻ കാരണമെന്നുമാണ് സിപിഐ ആരോപണം. എന്നാൽ സിപിഎം പ്രവർത്തകർ ഇത്തരമൊരു മർദനം നടത്തിയിട്ടില്ലന്നാണ് സിപിഎം നേതൃത്വം പറയുന്നത്.