എറണാകുളം: വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് ആശ്വാസം പകർന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ്.
എറണാകുളത്തെ ഏക സര്‍ക്കാര്‍ വൃദ്ധസദനത്തിൽ ഏറ്റെടുക്കാന്‍ ആരുമില്ലാത്ത 43 അന്തേവാസികളാണുള്ളത്. ഇതില്‍ 18 പേർ പുരുഷന്മാരും ബാക്കിയുള്ളവർ സ്ത്രീകളുമാണ്. അന്തേവാസികൾക്കൊപ്പം ചായ കുടിച്ചും അവർക്ക് മധുരം നല്‍കിയുമാണ് അന്തേവാസികളുടെ വലുതും ചെറുതുമായ ആവശ്യങ്ങൾ കലക്ടർ കേട്ടറിഞ്ഞത്.
വൃദ്ധസദനത്തിലെ താമസവും പരിചരണവും സംബന്ധിച്ച് ആര്‍ക്കും പരാതികളില്ലായിരുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഓരോ ദിവസവും വിരസമായി അവസാനിക്കുന്നു എന്ന സങ്കടമായിരുന്നു പലര്‍ക്കും. കൈത്തുന്നലോ ചിത്രത്തുന്നലോ ഫാബ്രിക് പെയിന്‍റിങ്ങോ പോലെ ഇരുന്നുചെയ്യാവുന്നതും എല്ലാവര്‍ക്കും താല്‍പര്യമുള്ളതുമായ എന്തെങ്കിലുമൊരു കൈവേല അഭ്യസിപ്പിക്കാന്‍ നടപടിയെടുക്കാന്‍ കലക്ടര്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. അതൊരു വരുമാനമാര്‍ഗമായാല്‍ അന്തേവാസികള്‍ക്ക് ആത്മവിശ്വാസമുണ്ടാകുമെന്ന് കലക്ടര്‍ പറഞ്ഞു. പരിശീലകനെ നിര്‍ത്തി യോഗയും വ്യായാമവും ദിവസവും നടത്താനും നിര്‍ദേശിച്ചു. ഇവയിലേതും അന്തേവാസികള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. തുടര്‍ന്ന് പരമാവധി എല്ലാ ദിവസവും പരിശീലിക്കണമെന്ന് സ്‌നേഹപൂര്‍വ്വമുള്ള ഉപദേശവും നൽകി.