കേരളം

kerala

By

Published : Oct 17, 2019, 9:39 AM IST

ETV Bharat / state

മരട് ഫ്ലാറ്റ് പൊളിക്കല്‍; നഗരസഭയുടെ അടിയന്തര യോഗം ഇന്ന്

ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മറ്റിയുടെ യോഗവും ഇന്ന് കൊച്ചിയിൽ

മരട് ഫ്ലാറ്റ്

എറണാകുളം: മരട് നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം ഇന്ന് ചേരും. മരട് ഫ്ലാറ്റുകൾ പൊളിക്കാൻ കമ്പനികൾക്ക് കരാർ നൽകുന്നത് അംഗീകരിക്കാനാണ് യോഗം ചേരുന്നത്. കരാറിന് അംഗീകാരം നൽകാനായി അടിയന്തര യോഗം വിളിക്കാൻ നഗരസഭയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ശനിയാഴ്ച കൗൺസിൽ യോഗം ചേർന്നെങ്കിലും അജണ്ടയിൽ ഉൾപ്പെടുത്തിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയതിനാൽ ഫ്ലാറ്റും പരിസരവും കമ്പനികൾക്ക് കൈമാറാൻ കഴിഞ്ഞില്ല.

ഈ മാസം 11-ാം തീയതി ഫ്ലാറ്റുകൾ പൊളിക്കാനായി കമ്പനികൾക്ക് കൈമാറുമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് മരട് നഗരസഭയോട് അടിയന്തര കൗൺസിൽ യോഗം ചേരാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കാര്യവും തങ്ങളെ അറിയിച്ചില്ലെന്നാണ് നഗരസഭയുടെ നിലപാട്. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ചതിനുശേഷം ഫ്ലാറ്റുകൾ പൊളിക്കാവൂ എന്നും കൗൺസിലർമാർ കഴിഞ്ഞ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.


മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മറ്റിയുടെ അടുത്ത യോഗവും ഇന്ന് കൊച്ചിയിൽ ചേരും. കമ്മറ്റിയുടെ മൂന്നാമത്തെ സിറ്റിംഗാണ് ഇന്ന് നടക്കുന്നത്. 14 പേർക്ക് അടിയന്തര ധനസഹായം നൽകാനുള്ള റിപ്പോർട്ട് കഴിഞ്ഞ യോഗത്തിനുശേഷം സമിതി സർക്കാരിന് കൈമാറിയിരുന്നു. ഇന്ന് ലഭിക്കുന്ന അപേക്ഷകളും കൂടി പരിഗണിച്ച് കൂടുതൽ പേർക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കും.

അതേസമയം സുപ്രീംകോടതി നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാര നിർണയ സമിതിയുടെ ചെലവ് കൂടി ഫ്ളാറ്റ് നിർമാതാക്കൾ വഹിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. നിയമലംഘനം നടത്തിയവരിൽ നിന്നുതന്നെ കമ്മിറ്റി തുക ഈടാക്കണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റിക്ക് സ്റ്റാഫുകളെ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത് . നഷ്ടപരിഹാര സമിതിക്ക് വേണ്ടി 16 സ്റ്റാഫുകളെയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details