കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്തുന്നതിന് ആവശ്യമായ സ്ഫോടകവസ്‌തുക്കൾ തിങ്കളാഴ്‌ച കൊച്ചിയിലെത്തിക്കും. ജില്ലാ ഭരണകൂടത്തിന്‍റെ അനുമതിയോടെയായിരിക്കും സ്ഫോടകവസ്‌തുക്കൾ പൊളിച്ചു നീക്കേണ്ട ഫ്ലാറ്റുകളിൽ സ്ഥാപിക്കുക. നിയന്ത്രിത സ്ഫോടനത്തിന് മുമ്പ് പ്രദേശത്തെ മണ്ണിന്‍റെ ബലം പ്രാഥമികമായി പരിശോധിച്ച് സ്ഫോടക വിദഗ്‌ധർ തൃപ്‌തി രേഖപെടുത്തി. മണ്ണ് ശാസ്ത്രീയമായി പരിശോധിച്ച് സ്ഫോടക വസ്‌തുക്കൾ നിറയ്ക്കുന്നത്തിന്‍റെ അളവിൽ മാറ്റം വരുത്തണമോയെന്ന് തീരുമാനിക്കും. സ്ഫോടക വിദഗ്‌ധർ വ്യാഴാഴ്ച മരടിലെ ഫ്ലാറ്റുകൾ സന്ദർശിച്ച് പൊളിക്കൽ നടപടികൾ വിലയിരുത്തി.
മരട് ഫ്ലാറ്റ് പൊളിക്കല്‍; സ്ഫോടകവസ്‌തുക്കൾ തിങ്കളാഴ്‌ച കൊച്ചിയിലെത്തിക്കും - demolition of maradu flat
സ്ഫോടക വിദഗ്‌ധർ മരടിലെ ഫ്ലാറ്റുകൾ സന്ദർശിച്ച് പൊളിക്കൽ നടപടികൾ വിലയിരുത്തി. ജനുവരി 11 നും 12നുമായാണ് സ്ഫോടനം നടത്തി മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുക.

ഫ്ലാറ്റുകള്‍ ചരിഞ്ഞ് വീഴുന്ന സ്ഥലം പരിശോധനവിധേയമാക്കി മുന്‍കരുതല്‍ നടപടികളും അവലോകനം ചെയ്തു. സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ നിലം പതിക്കുമ്പോൾ ഭൂമിയിലുണ്ടാകുന്ന പ്രകമ്പനം കണക്കാക്കാന്‍ വേണ്ടിയാണ് ശാസ്ത്രീയമായി മണ്ണ് പരിശോധന നടത്തുന്നത്. സ്ഫോടന ദിവസം കുണ്ടന്നൂർ കായലിൽ ബോട്ട് യാത്ര നിരോധിക്കും. സമീപത്തെ ഇടറോഡുകൾ ഉൾപ്പടെ മുഴുവൻ റോഡുകളിലെയും വാഹന യാത്രയും നിരോധിക്കും.
ആദ്യം പൊളിക്കുന്ന H2O ഫ്ലാറ്റിന് സമീപത്തുള്ള ഐഒസി പൈപ്പ് ലൈൻ വഴി ഇന്ധനം പമ്പ് ചെയ്യുന്നത് നിർത്തിവയ്ക്കും. ഈ ഭാഗത്ത് പൈപ്പിനുള്ളിൽ വെള്ളം നിറയ്ക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷന് നോട്ടീസ് നൽകിയിട്ടുണ്ട്. ജനുവരി 11നും 12നുമായാണ് സ്ഫോടനം നടത്തി മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുക.