എറണാകുളം: ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് പ്രതി സ്വപ്ന സുരേഷ് മൊഴി നല്കിയതായി കസ്റ്റംസ് ഹൈക്കോടതിയില്‍. കസ്റ്റംസിന്‍റെ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കോൺസുൽ ജനറലിന്‍റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളർ കടത്തിയെന്നാണ് 164 പ്രകാരം സ്വപ്ന നൽകിയ മൊഴി. വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്ന് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഡോളർ കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്നയുടെ രഹസ്യ മൊഴി - സ്വപ്ന മൊഴി നൽകി
മുഖ്യമന്ത്രിയും യുഎഇ കോൺസുൽ ജനറലുമായി അനധികൃത ഇടപാടുകളുണ്ടെന്ന് സ്വപ്ന മൊഴി നൽകിയെന്നും കസ്റ്റംസ് കോടതിയിൽ
![ഡോളർ കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്നയുടെ രഹസ്യ മൊഴി dollar case cm pinarayi vijayan speaker sreeramakrishnan dollar smugglings swapna suresh എറണാകുളം ഡോളർക്കടത്ത് കേസ് സ്വപ്ന മൊഴി നൽകി കസ്റ്റംസ് ഹൈക്കോടതിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10878598-thumbnail-3x2-new.jpg)
മുഖ്യമന്ത്രിയും മുൻ കോൺസുൽ ജനറലും തമ്മിൽ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാർക്ക് കൂടി ഈ ഇടപാടുകളിൽ പങ്കുണ്ട്. പല ഇടപാടുകളിലും കമ്മിഷൻ നൽകിയതായും സ്വപ്നമൊഴി നൽകിയിട്ടുണ്ട്. പല ഇടപാടുകൾക്കും താൻ സാക്ഷിയായിരുന്നതായും സ്വപ്ന വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുൾപ്പടെയുള്ളവർക്ക് അറബി അറിയാത്തതിനാൽ കോൺസുൽ ജനറലുമായുള്ള സംഭാഷണങ്ങൾ പരിഭാഷപ്പെടുത്തിയിരുന്നത് സ്വപ്നയായിരുന്നു. അതിനാൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയുന്നതെന്നും സ്വപ്ന പറഞ്ഞതായി കസ്റ്റംസിന്‍റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറായിരുന്നു ഇടപാടുകൾക്ക് പിന്നിലെ മുഖ്യ കണ്ണി. പല ഉന്നതർക്കും ഡോളർ കടത്തിലെ കമ്മിഷൻ ലഭിച്ചിരുന്നുവെന്നും കസ്റ്റംസ് വ്യക്തമാക്കി. സ്വപ്ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യുന്ന വേളയിൽ ജയിൽ അധികൃതരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യണം, ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജയിൽ അധികൃതർ സമർപ്പിച്ച ഹർജിയിലാണ് കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചത്.