ഫ്ലാറ്റ് വിഷയത്തില്‍ മൂന്നിന പരിഹാര നിര്‍ദേശം മുന്നോട്ടുവച്ച് ചെന്നിത്തല - പിണറായി വിജയൻ
മുഖ്യമന്ത്രിക്കും, തദ്ദേശസ്വയംഭരണ മന്ത്രിക്കുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചത്
![ഫ്ലാറ്റ് വിഷയത്തില്‍ മൂന്നിന പരിഹാര നിര്‍ദേശം മുന്നോട്ടുവച്ച് ചെന്നിത്തല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4445640-thumbnail-3x2-chenni.jpg)
കൊച്ചി:മരട് ഫ്ലാറ്റ് പ്രശ്‌നത്തിലെ പരിഹാരത്തിനായി മൂന്ന് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് കത്തയച്ചു. പരിശോധന നടത്തിയ കമ്മിറ്റി ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ, തീരദേശ പരിപാലനനിയമത്തിന്‍റെ ഭാഗമാക്കിയതിലെ പിഴവ് സുപ്രീംകോടതിയെ അറിയിക്കുക, ഫ്ലാറ്റുടമകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള വേദിയൊരുക്കുക, പൊളിക്കേണ്ടി വന്നാല്‍ ഫ്ലാറ്റുടമകള്‍ക്ക് നഷ്‌ടപരിഹാരം നല്‍കി അവരെ പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ചെന്നിത്തല മുഖ്യമന്ത്രിക്കും, തദ്ദേശസ്വയംഭരണ മന്ത്രിക്കും കത്തയച്ചത്.
സുപ്രീം കോടതി നിയോഗിച്ച ജില്ലാ കളക്‌ടര്‍, മരട് മുന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഫ്ളാറ്റുകള്‍ പൊളിക്കുവാന്‍ വിധിച്ചത്. ഈ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഫ്ളാറ്റുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശം തീരദേശപരിപാലനനിയമം മൂന്നില്‍ ഉള്‍പ്പെടുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 2011 ലെ പുതിയ വിജ്ഞാപനം അനുസരിച്ചു ഈ പ്രദേശം രണ്ടാം സോണിലാണ് സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഈ വസ്‌തുത സമിതി പരിഗണിച്ചിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയാണെന്ന് കത്തില്‍ പറയുന്നു. ഈ വീഴ്‌ച സുപ്രീംകോടതിക്ക് മുന്‍പാകെ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. സുപ്രീംകോടതി നിയോഗിച്ച സമിതി ഫ്ലാറ്റുടമകുളുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറായിട്ടില്ല. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. ഫ്ലാറ്റുകള്‍ പൊളിച്ചേ മതിയാവൂ എങ്കില്‍ ഫ്ലാറ്റുടമകളെ സമാനമായ സൗകര്യങ്ങളൊരുക്കി പുനരധിവസിപ്പിക്കേണ്ട കടമ സര്‍ക്കാരിനുണ്ട്. ഈ സാഹചര്യത്തില്‍ മാനുഷിക പരിഗണനയോടെ അനുഭാവ പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെട്ടു