എറണാകുളം: അട്ടപ്പാടി മഞ്ചിക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകിയ പാലക്കാട് ജില്ലാ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാർത്തിയുടെയും മണിവാസകത്തിൻ്റെയും ബന്ധുക്കളാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കോടതി പൊലീസിന് നൽകിയ നിർദ്ദേശം ഹൈക്കോടതി തടഞ്ഞിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സംസ്കാരം പാടില്ലെന്നും മൃതദേഹം സൂക്ഷിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അട്ടപ്പാടി മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും - maoist attack
മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകിയ പാലക്കാട് ജില്ലാ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടക്കമുള്ള രേഖകൾ ഹാജരാക്കണമെന്നും മരിച്ച മാവോയിസ്റ്റുകളുടെ മരണത്തിലെ പുകമറ മാറ്റണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കാർത്തിയുടെ സഹോദരനും മണിവാസകത്തിൻ്റെ സഹോദരിയുമാണ് ഹർജിക്കാർ. മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള കോടതി ഉത്തരവ് നിയമപരമല്ലെന്നും സംഭവത്തിൽ ശരിയായ അന്വേഷണം വേണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം മൃതദേഹം സൂക്ഷിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.