എറണാകുളം: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതിക്കായി അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു.
അപേക്ഷ പരിഗണിച്ച എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രഹസ്യമൊഴി രേഖപ്പെടുത്താൻ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ ചുമതലപ്പെടുത്തി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഇത് ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം അടക്കമുളള വകുപ്പുകള്‍ നിലനിർത്താൻ കഴിയുന്ന ശക്തമായ തെളിവാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്.