എറണാകുളം :വില്ലനായും സ്വഭാവ നടനായും മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് കുണ്ടറ ജോണി(Actor Kundara Jhony).എന്നാൽ, നടൻ ജോണിക്ക് സ്വന്തം ജന്മദേശത്തെ പേരിനൊപ്പം ചേർക്കുന്നതിൽ വലിയ താൽപര്യമില്ലായിരുന്നു. പക്ഷേ സിനിമയിൽ അഭിനയിച്ചുതുടങ്ങിയതിന് ശേഷം നാട്ടിലെ പല പരിപാടികളിലും മുഖ്യാതിഥിയായി. പരിപാടികളുടെ നോട്ടീസിൽ സുഹൃത്തുക്കളായ നാട്ടുകാരാണ് പേരിനൊപ്പം കുണ്ടറ എന്ന് ചേർത്തുവച്ചത്.
അഭിനേതാവായ കുണ്ടറ ഭാസി, കാഥികനായ കുണ്ടറ സോമൻ തുടങ്ങിയ മഹാരഥന്മാരുടെ പേര് താനായി മോശപ്പെടുത്തേണ്ടല്ലോ എന്നതായിരുന്നു യഥാർഥത്തിൽ ജോണിയുടെ മനോവിഷമത്തിന് പിന്നിൽ, അല്ലാതെ ഒരിക്കലും നാടിനോടുള്ള അതൃപ്‌തി ആയിരുന്നില്ല. സാധാരണക്കാരനായ ജോണി സിനിമാനടൻ കുണ്ടറ ജോണിയായി പ്രേക്ഷകമനസില്‍ ഇടം നേടിയത് കഠിന പ്രയത്‌നത്തിലൂടെയാണ്.
തുടക്കകാല ചിത്രങ്ങളിലൊക്കെ കമ്പനി മുതലാളിയുടേയോ, മാനേജരുടേയോ വേഷങ്ങൾ ആയിരുന്നു തേടിയെത്തിയിരുന്നത്. ജയനോടൊപ്പം 'മീൻ' എന്ന ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രമാണ് സിനിമ മേഖലയിൽ കസേര ലഭിക്കുന്നതിന് വഴിയൊരുക്കിയത്. 'മീൻ' എന്ന ചിത്രത്തിനുമുമ്പ് 'കരിമ്പന' എന്ന ചിത്രത്തിലും ജയനോടൊപ്പം കുണ്ടറ ജോണി വേഷമിട്ടിരുന്നു.
ജോണി എന്ന യങ് വില്ലന് മഹാനടൻ ജയൻ കൊടുത്ത പണി : മലയാള സിനിമയുടെ തുടക്കകാലം മുതൽ 90 വരെയുള്ള ചരിത്രം പരിശോധിച്ചാൽ അക്കാലയളവിലെ ഏറ്റവും 'യങ് വില്ലൻ' താനാണെന്ന് കുണ്ടറ ജോണി അഭിമാനത്തോടെ പറയുമായിരുന്നു. മീൻ എന്ന സിനിമയിൽ സൂപ്പർതാരം ജയന് സംഭവിച്ച ഒരു കയ്യബദ്ധത്തെ പറ്റി കുണ്ടറ ജോണി വാചാലനാകാറുണ്ട്. കുണ്ടറ ജോണിയുടെ കഥാപാത്രവുമായി ജയന് ഒരേ ഒരു സംഘട്ടന രംഗം മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാൽ ജോണിയുടെ പ്രകടനം കണ്ടാണ് സംവിധായകൻ രണ്ടാമതൊരു ആക്ഷൻ രംഗം കൂടി ചിത്രീകരിക്കാൻ തയ്യാറായത്.
ആക്ഷൻ ഡയറക്‌ടർ ത്യാഗരാജൻ മാസ്റ്ററായിരുന്നു ഫൈറ്റ് കമ്പോസ് ചെയ്‌തത്. താരതമ്യേന ചെറുപ്പക്കാരനായ ജോണി വളരെ പെട്ടെന്ന് തന്നെ കൊറിയോഗ്രാഫി ഉൾക്കൊണ്ടു. ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ ജയന് വല്ലാത്തൊരു ആവേശമാണ്. ആക്ഷൻ പറഞ്ഞ് അടി തുടങ്ങിയതോടെ സ്റ്റണ്ട് മാസ്റ്റർ പ്ലാൻ ചെയ്‌ത് വച്ചതെല്ലാം ജയൻ മറന്നു. തികഞ്ഞ അഭ്യാസിയായ ജയന്‍റെ കാൽ വായുവിൽ ഉയർന്നുപൊങ്ങി ജോണിയുടെ മുഖത്ത് പതിച്ചു.
നില തെറ്റി വീണ ജോണിയുടെ തല ചെടിച്ചട്ടിയിൽ ചെന്നിടിച്ച് അത് തകർന്നു. തലയിലാകട്ടെ ഒരു ക്രിക്കറ്റ് ബോളിന്‍റെ വലിപ്പത്തിൽ നീരുകെട്ടി. സംവിധായകൻ കട്ട് പറഞ്ഞ് ജയനോട് കയർത്തു. ജോണി ഒരു ചെറിയ പയ്യൻ അല്ലേ, നിങ്ങൾ എന്താണ് അയാളോട് കാണിച്ചതെന്നായിരുന്നു ചോദ്യം. ജയൻ സംവിധായകനോട് ഒരക്ഷരം മിണ്ടാതെ ജോണിയെ നോക്കി സോറി പറഞ്ഞു.
ജയനെ വെല്ലുവിളിച്ച ആ നിമിഷം : ആ നിമിഷം മുതൽ മഹാനടനായ ജയൻ ശ്രീ കുണ്ടറ ജോണിയുടെ ആത്മമിത്രങ്ങളിൽ ഒരാളായി. സോറി പറഞ്ഞ് വിശ്രമിക്കാനായി പോവുകയായിരുന്ന ജയന്‍റെ പിന്നിൽ നിന്ന് കുസൃതിയോടെ ജോണി ഒരു തമാശ വിളിച്ചുപറഞ്ഞു.'സാർ നായികയുമായി കടന്നുകളയുന്ന ക്ലൈമാക്‌സ് രംഗം ഉണ്ടല്ലോ. അതിൽ എന്‍റെ കഥാപാത്രം താങ്കളെ പിടികൂടി ബന്ധനസ്ഥൻ ആക്കുന്നുണ്ട്. ഒരു ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് താങ്കളുടെ കഥാപാത്രത്തെ എന്‍റെ കഥാപാത്രം തല്ലിച്ചതയ്‌ക്കുന്നത്. ഇപ്പോൾ എന്നോട് കാണിച്ചതിനുള്ള മറുപടി അപ്പോൾ പറഞ്ഞോളാം' - സെറ്റിൽ ചിരി പടർന്നു.
പിന്നീട് ബാലൻ കെ നായർ യുഗം വരുന്നതുവരെ സ്‌ത്രീ കഥാപാത്രങ്ങളെ ആക്രമിക്കുന്ന സ്ഥിരം ക്ലീഷേ വില്ലനായി ജോണി മാറി. മനസിനെ ഏറ്റവുമധികം മുറിപ്പെടുത്തുന്ന സംഗതിയായിരുന്നു സ്‌ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുന്ന രംഗങ്ങളിൽ അഭിനയിക്കേണ്ടി വരുമ്പോൾ ഉണ്ടായതെന്ന് ജോണി പറഞ്ഞിട്ടുണ്ട്. അതിലെ ചില സംഭവങ്ങൾ അദ്ദേഹം എക്കാലവും വേദനയോടെ ഓർത്തിരുന്നു.
ആ കഥാപാത്രം ചെയ്യുമ്പോൾ മനസ് വല്ലാതെ വേദനിച്ചു : 'അങ്കച്ചമയം' എന്ന ചിത്രത്തിലെ കഥാപാത്രം ഒരു പ്രമാണിയും സ്‌കൂൾ നടത്തിപ്പുകാരനും ഒക്കെയാണ്. പ്രമാണിയുടെ സ്‌കൂളിൽ പഠിക്കുന്ന ഒൻപത് വയസുകാരിയായ കുഞ്ഞിനെ അയാൾ ബലാൽക്കാരം ചെയ്‌ത് കൊല്ലുന്ന രംഗമുണ്ട്. തിരക്കഥ കേട്ടപ്പോൾ മുതൽ അത്തരം ഒരു രംഗം ചെയ്യുന്നതിന് എതിർപ്പുണ്ടായിരുന്നു.
കുടുംബത്തിലെ ഏറ്റവും ഇളയ മകനാണ് ജോണി. സഹോദരങ്ങളുടെ കുട്ടികൾക്കും മറ്റ് ബന്ധുക്കളുടെ കുഞ്ഞുങ്ങൾക്കും ഏകദേശം ഇതേ പ്രായമാണ്. സംവിധായകനോട് തന്‍റെ എതിർപ്പ് തുറന്നുപറഞ്ഞു. ജോണിയുടെ പക്ഷം കേട്ട ശേഷം സംവിധായകനായ രാജാജി ബാബു അക്കാലത്ത് നാട്ടിൽ നടന്ന ഏറ്റവും ക്രൂരമായ ഒരു സംഭവം ചൂണ്ടിക്കാണിച്ചു.
അതിക്രമത്തിനിരയായി മരണപ്പെട്ട സ്‌ത്രീക്ക് 75 വയസായിരുന്നു. സമൂഹത്തിൽ സ്‌ത്രീകൾക്ക് നേരെ ഇത്തരം അതിക്രമങ്ങൾ തുടരും. അതുകൊണ്ട് സിനിമയിലെ ഒരു കഥാപാത്രം അത്തരമൊരു രംഗം അഭിനയിക്കുന്നതിൽ തെറ്റില്ല. ഇതൊക്കെ കണ്ടെങ്കിലും മനുഷ്യന്‍റെ മനസ് മാറട്ടെ. സംവിധായകൻ ജോണിയെ ആ രംഗം ചെയ്യാൻ പ്രേരിപ്പിച്ചു. മനസില്ലാ മനസോടെ ആ രംഗത്തിൽ അഭിനയിച്ചെങ്കിലും മരണം വരെ മറക്കാനാകാത്ത മുറിപ്പാടായി ആ രംഗം ജോണിയുടെ മനസിൽ ഉണ്ടായിരുന്നു.
അന്ന് സുഹാസിനി ചോദിച്ചു, ജോണി ചേട്ടനും സഹോദരിമാരില്ലേ : ബാലു കിരിയത്ത് സംവിധാനം ചെയ്‌ത ചിത്രത്തിൽ അക്കാലത്ത് സൂപ്പർ നായികയായിരുന്ന സുഹാസിനിയെ ആക്രമിക്കുന്ന രംഗം ഉണ്ടായിരുന്നു. സുഹാസിനിയുമായി മികച്ച ആത്മബന്ധം ജോണിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അങ്ങനെ ഒരു രംഗത്തിൽ അഭിനയിക്കാൻ വിസമ്മതം പ്രകടിപ്പിച്ചു.
ആ ചിത്രത്തിലും സംവിധായകന്‍റെ നിർബന്ധപ്രകാരം തീരുമാനം മാറ്റേണ്ടതായി വന്നു. കൊടൈക്കനാലിലെ ഒരു പബ്ലിക് പാർക്കിൽ ഷൂട്ടിംഗ് കാണാനെത്തിയതും അല്ലാത്തതുമായ സാധാരണ ജനങ്ങളുടെ മുന്നിൽവച്ച് വേണം ഈ രംഗം അഭിനയിക്കാൻ. ജോണിയുടെ കഥാപാത്രത്തിൽ നിന്നും കുതറിയോടുന്ന സുഹാസിനിയുടെ കഥാപാത്രത്തെ പിന്നില്‍ നിന്നും പിടിച്ച് അതിക്രൂരമായി ബലാൽക്കാരം ചെയ്യേണ്ടതാണ് രംഗം.