എറണാകുളം : അങ്കമാലി എംഎജിജെ ആശുപത്രിയിൽ ശനിയാഴ്‌ച (ജൂലൈ 15) ഉച്ചയോടെ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ലിജിയെ കുത്തി കൊലപ്പെടുത്തിയ പ്രതി മഹേഷിനെ ഇന്ന് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. ലിജി താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിനെ തുടർന്നുളള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഇയാള്‍ മൊഴി നൽകിയത്.
ആശുപത്രിയിലെത്തി ലിജിയെ നേരിൽ കണ്ട് സൗഹൃദം തുടരണമെന്ന് പ്രതി ആവശ്യപ്പെടുകയായിരുന്നു. ഫോൺ വിളിച്ചാൽ എടുക്കാത്തതിനെ തുടർന്നാണ് മഹേഷ് ലിജിയെ തേടി ആശുപത്രിയിലെത്തിയത്. വർഷങ്ങൾക്ക് മുമ്പ് പെരുമ്പാവൂരിലെ ഹയർ സെക്കൻഡറി ക്ലാസിൽ ഒരുമിച്ച് പഠിച്ച ഇരുവര്‍ക്കുമിടയില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇത് തുടരാൻ തയ്യാറെല്ലന്നും നമ്പർ ബ്ലോക്ക് ചെയ്യുമെന്നും പറഞ്ഞതോടെയാണ് മഹേഷ് ലിജിയെ കുത്തിയത്.
കൈക്ക് കുത്തേറ്റ ലിജി നിലവിളിച്ചതോടെ ആശുപത്രിയുടെ വരാന്തയുടെ ഒരു ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി നെഞ്ചിലും വയറിലും കുത്തി മരണമുറപ്പിക്കുകയായിരുന്നു. നിലവിളി കേട്ടതിനെ തുടർന്ന് ആശുപത്രിയിലുണ്ടായിരുന്നവർ ഓടിയെത്തി ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും പ്രതി ആളുകൾക്കെതിരെ കത്തി വീശി. ഇതേ തുടർന്ന് ആശുപത്രിയിലുള്ള ജീവനക്കാർക്കും മറ്റുള്ളവർക്കും തടയാൻ കഴിയുന്നതിന് മുമ്പ് പ്രതി ലിജിയെ കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയുടെ നാലാം നിലയിൽവച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്.