കൊച്ചി: ലോക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും തമിഴ്നാട്ടിൽ നിന്നുള്ള നവജാത ശിശുവിനെ കൊച്ചിയിലെത്തിച്ച് ഹൃദയശസ്ത്രക്രിയ നടത്തി. ചൊവ്വാഴ്ച നാഗർകോവിൽ ജയഹരൺ ആശുപത്രിയിൽ നിന്നാണ് കുഞ്ഞിനെ ലിസി ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. മുഖ്യമന്ത്രി ഇടപെട്ടതിനെ തുടർന്നാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും കുഞ്ഞിനെ കേരളത്തിൽ എത്തിച്ചത്.
തമിഴ്നാട്ടിൽ നിന്നും നവജാത ശിശുവിനെ കേരളത്തിലെത്തിച്ച് ശസ്ത്രക്രിയ നടത്തി - Tamil Nadu
മുഖ്യമന്ത്രി ഇടപെട്ടതിനെ തുടർന്നാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും കുഞ്ഞിനെ കേരളത്തിൽ എത്തിച്ചത്

സാധാരണയായി ഹൃദയത്തിന്‍റെ വലത്തേ അറയിൽ നിന്നും പമ്പ് ചെയ്യുന്ന അശുദ്ധരക്തം പൾമണറി ആർട്ടറി വഴി ശ്വാസകോശത്തിൽ എത്തി ശുദ്ധീകരിക്കപ്പെട്ട ശേഷം അവിടെ നിന്ന് ഇടത്തെ അറയിലെത്തി മഹാധമനി വഴി തലച്ചോർ അടക്കമുള്ള ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയാണ് പതിവ്. എന്നാൽ ഈ കുഞ്ഞിൽ ശുദ്ധരക്തവും, അശുദ്ധരക്തവും വഹിക്കുന്ന ധമനികൾ പരസ്പരം മാറിയ നിലയിലായിരുന്നു. ഇതേ തുടർന്ന് അശുദ്ധരക്തം നിറഞ്ഞ് കുട്ടിയുടെ ശരീരം നീല നിറമായി. കുഞ്ഞുങ്ങളിൽ ജന്മനാ ഉണ്ടാകുന്ന ഹൃദ്‌രോഗങ്ങളിൽ ഏറ്റവും സങ്കീർണവും അപൂർവവുമായ രോഗാവസ്ഥയാണിത്. ചൊവ്വാഴ്ച രാവിലെ ജനിച്ച കുഞ്ഞിനെ രാത്രിയോടെ കൊച്ചിയിലെത്തിക്കുകയും പരിശോധനകൾക്ക് ശേഷം ബുധനാഴ്ച രാവിലെ തന്നെ കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തുകയും ചെയ്തു. രണ്ട് ധമനികളും മുറിച്ചെടുത്ത് പരസ്പരം മാറ്റി സ്ഥാപിക്കുന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയാണ് കുഞ്ഞിന് നടത്തിയത്. അതോടൊപ്പം തന്നെ മഹാധമനിയിൽ നിന്ന് ആരംഭിക്കുന്ന ഒരു മില്ലിമീറ്റർ വ്യാസം മാത്രമുള്ള രക്തധമനികളെ ഇടത്തെ അറയിലേക്ക് മാറ്റുകയും ചെയ്തു. ഏകദേശം ഏഴു മണിക്കൂർ സമയമെടുത്താണ് പ്രമുഖ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. അതി സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.