തിരുവനന്തപുരം:ഹയര്‍സെക്കന്‍ററി പരീക്ഷയില്‍ വിദ്യാർഥികള്‍ക്കുവേണ്ടി പരീക്ഷ എഴുതുകയും പേപ്പര്‍ തിരുത്തുകയും ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരെ സർക്കാർ സസ‌്പെൻഡ‌് ചെയ‌്തു. സ‌്കൂളിലെ അധ്യാപകനും അഡീഷനൽ ഡപ്യൂട്ടി ചീഫുമായ നിഷാദ‌് വി.മുഹമ്മദ‌് പരീക്ഷാ ഡപ്യൂട്ടി ചീഫും ചേന്ദമംഗലൂര്‍ ഗവ. ഹയർ സെക്കൻഡറി സ‌്കൂളിലെ അധ്യാപകനുമായ പി.കെ.ഫൈസൽ, ചീഫ‌് സൂപ്രണ്ടും നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ‌്കൂൾ പ്രിൻസിപ്പലുമായ കെ.റസിയ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സ്കൂളില്‍ രണ്ട് വിദ്യാർഥികൾക്കുവേണ്ടി രണ്ടാം വർഷ ഇംഗ്ലീഷ‌് പരീക്ഷയും രണ്ടു വിദ്യാർഥികൾക്കായി ഒന്നാം വർഷ കംപ്യൂട്ടർ പരീക്ഷ ഓഫിസിലിരുന്ന് എഴുതുകയും 32 കുട്ടികളുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണു കണ്ടെത്തിയത്.
വിദ്യാർഥികള്‍ക്കുവേണ്ടി പരീക്ഷ എഴുതിയ മൂന്ന് അധ്യാപകര്‍ക്ക് സസ‌്പെന്‍ഷന്‍ - thiruvananthapuram
ഈ വിദ്യാർഥികളുടെ ഫലം തടഞ്ഞുവക്കുകയും അന്വേഷണത്തിനു സർക്കാർ ഉത്തരവിടുകയും ചെയ്തു
പരീക്ഷയുടെ മൂല്യനിര്‍ണയത്തിനിടെയാണ് ക്രമക്കേട് ശ്രദ്ധയിൽപെട്ടത‌്. ഉത്തരകടലാസിലെ കൈയ്യക്ഷരത്തില്‍ സംശയം തോന്നുകയും തുടര്‍ന്ന് മറ്റു ക്യാമ്പുകളില്‍ നിന്നും ഇതേ വിദ്യാര്‍ഥികളുടെ മറ്റ് പേപ്പറുകള്‍ എത്തിച്ച് നോക്കുകയുമായിരുന്നു. പരീക്ഷാ സെക്രട്ടറി ഡോ. എസ്.എസ്.വിവേകാനന്ദൻ കൈയ്യക്ഷരം നേരിട്ടു പരിശോധിക്കുന്നതിന് വിദ്യാര്‍ഥികളെ വിളിപ്പിച്ചെങ്കിലും പ്രിൻസിപ്പലും ഡെപ്യൂട്ടി ചീഫുമാണ് എത്തിയത്. തുടർന്നു നടത്തിയ പരിശോധനയിൽ അധ്യാപകൻ ചീഫ‌് സൂപ്രണ്ടിന്‍റെ ഉൾപ്പെടെ സഹായത്തോടെ സ‌്കൂൾ ഓഫീസിലിരുന്ന‌് എഴുതുകയായിരുന്നുവെന്നു തെളിഞ്ഞു. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ എഴുതിയ പേപ്പര്‍ മാറ്റി അധ്യാപകൻ എഴുതിയതാണ് മൂല്യനിർണയത്തിന് അയച്ചത‌്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അവിടുത്തെ 32 ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തിയതായി കണ്ടെത്തിയത്. ഈ വിദ്യാർഥികളുടെ ഫലം തടഞ്ഞുവക്കുകയും അന്വേഷണത്തിനു സർക്കാർ ഉത്തരവിടുകയും ചെയ്തു.