ആലപ്പുഴ: കൊയ്ത്ത് തടയാൻ ശ്രമിക്കുന്നവർക്കെതിരെ അവശ്യസാധന നിയമപ്രകാരം നിയമനടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടർ എം.അഞ്ജന. നെല്ല് കൊയ്ത്തും സംഭരണവും സർക്കാർ അവശ്യ സേവനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ഇതിന് തടസം സൃഷ്ടിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. മുട്ടാറിൽ കൊയ്ത്തിന് തടസം സൃഷ്ടിക്കാൻ ശ്രമം നടന്നതിന്‍റെ പശ്ചാത്തലത്തിലാണ് കലക്ടറുടെ അറിയിപ്പ്.
കൊയ്ത്ത് തടയാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി - ലോക്‌ഡൗണ്‍
ലോക്‌ഡൗണ്‍ കാലത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടം കൂടി പ്രതിഷേധിക്കുന്നവരെയും കൊയ്‌ത്ത് തടയുന്നവര്‍ക്കെതിരെയും നിയമ നടപടിയെടുക്കും

ലോക് ഡൗണും സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങളും നിലവിലുള്ളതിനാൽ ആളുകൾ കൂട്ടം കൂടുന്നത് വിലക്കിയിട്ടുള്ളതാണ്. നിയന്ത്രണങ്ങൾ ലംഘിച്ച് കൊയ്ത്ത് തടയുന്നതിനും പ്രതിഷേധിക്കുന്നവര്‍ക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. മുട്ടാറിലെ പാടശേഖര സമിതി നെല്ല് കൊയ്യാനായി കൊയ്ത്തു യന്ത്രങ്ങളുടെ കരാറുകാരുമായി ഇതുവരെ കരാർ ഒപ്പിട്ടിട്ടില്ല. ഈ സാഹചര്യത്തിൽ കരാർ ഒപ്പിട്ട ജില്ലയിലെ മറ്റു പാടശേഖരങ്ങളിലെ കൊയ്ത്തു കഴിഞ്ഞ ശേഷം മാത്രമേ മുട്ടാറിലെ പാടശേഖര സമിതിയുടെ 32 ഏക്കർ പരിഗണിക്കാൻ നിർവാഹമുള്ളുവെന്നും ജില്ലാ കലക്ടർ അറിയിച്ചു. കരാര്‍ ഒപ്പിട്ട പാടശേഖരസമിതിക്കാരുടെ 540 ഏക്കർ കൊയ്യാനായി പോകും വഴിയാണ് കൊയ്ത്തുയന്ത്രം മുട്ടാറിൽ തടഞ്ഞത്.