ആലപ്പുഴ: പമ്പയിലെ ജലനിരപ്പുയർന്നതിനാൽ കുട്ടനാട്ടിൽ വെള്ളം കയറി. മുട്ടാർ, തലവടി, പുളിങ്കുന്ന്, രാമങ്കരി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. കുട്ടനാട്ടിൽ താരതമ്യേന താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കേറുന്നുണ്ട്. കുട്ടനാട് പുളിങ്കുന്നിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി സർക്കാർ രേഖകൾ വെള്ളത്തിൽ ഒലിച്ചുപോയി. എസി റോഡിൽ പത്തിടത്ത് വെള്ളം കയറി. 187 വീട് ഭാഗികമായും 11 വീട് പൂർണമായും തകർന്നു.
പമ്പയില്‍ ജലനിരപ്പുയര്‍ന്നു; വെള്ളപ്പൊക്കഭീതിയില്‍ കുട്ടനാട് - rain in alappuzha
64 അംഗ സൈനികരും 25 അംഗ ദേശീയ ദുരന്തനിവാരണ സേനയും ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
![പമ്പയില്‍ ജലനിരപ്പുയര്‍ന്നു; വെള്ളപ്പൊക്കഭീതിയില്‍ കുട്ടനാട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4102554-thumbnail-3x2-pampa.jpg)
അടിയന്തര സാഹചര്യം നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.64 അംഗ സൈനികരും 25 അംഗ ദേശീയ ദുരന്തനിവാരണ സേനയും ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി 70 മത്സ്യത്തൊഴിലാളികളെയും 50 ബോട്ടും സജ്ജമാക്കി. 1500 മത്സ്യബന്ധന ബോട്ടുകളോട് കടലിൽ പോകരുതെന്നും കർശന നിർദേശമുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ക്കായി 10 ഹൗസ് ബോട്ടുകളും ഒരുക്കി നിർത്തിയിട്ടുണ്ട്.
മങ്കൊമ്പ്, പുളിങ്കുന്ന്, കണ്ണാടി, കാവാലം പ്രദേശങ്ങളിലെ മിക്ക റോഡുകളും വെള്ളത്തിലാണ്. കിഴക്കൻ വെള്ളത്തിന്‍റെ വരവ് വെള്ളിയാഴ്‌ചയാണ് ശക്തമായതോടെ രണ്ടാംകൃഷി ഇറക്കിയവരും ആശങ്കയിലാണ്. മിക്ക പാടശേഖരങ്ങളും വിത്തിറക്കിയിട്ട് 60 ദിവസമായി. ജലനിരപ്പ് വീണ്ടും ഉയർന്നാൽ മടവീഴ്‌ചക്കും സാധ്യതയേറെയാണ്. തണ്ണീർമുക്കം, തോട്ടപ്പള്ളി, അന്ധകാരനഴി ഷട്ടറുകൾ തുറന്നിട്ടുണ്ട്.