ആലപ്പുഴ : ജില്ലയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആശങ്ക കനക്കുന്നു. പത്തനംതിട്ടയിലെ ഡാമുകൾ തുറക്കുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആലപ്പുഴ ജില്ലയെയാണ്. ഇന്ന് പമ്പ ഡാം കൂടി തുറന്നതോടെ പത്തനംതിട്ട ജില്ലയിലെ എല്ലാ ഡാമുകളും തുറന്നുകഴിഞ്ഞു.
ഈ ഡാമുകളിലെ വെള്ളം കൂടി എത്തുന്നതോടെ ജലനിരപ്പ് വീണ്ടും ഉയരുമെന്ന ആശങ്കയിലാണ് അപ്പർ കുട്ടനാട്ടുകാരും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളും. ഇതേതുടർന്ന് ഇന്ന് ഇവിടുത്തെ താമസക്കാരെ പൂർണമായും ഒഴിപ്പിക്കാനുള്ള നടപടി കഴിഞ്ഞ ദിവസം അർധരാത്രിയോടെ തന്നെ ജില്ലാഭരണകൂടം ആരംഭിച്ചിരുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതം
2018ലെ പ്രളയകാലത്ത് ഇവിടം വെള്ളത്തിൽ മുങ്ങിയിരുന്നു. 2018ലേതിന് സമാനമായ സാഹചര്യം ഇനിയും ഉണ്ടാകുമോ എന്ന ഭീതിയിലാണ് കുട്ടനാട്ടുകാർ. എന്നാൽ ആശങ്കകൾക്ക് വകയില്ലാത്ത തരത്തിലുള്ള ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ ജില്ലാഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.
കേന്ദ്ര ദുരന്ത നിവാരണ സേനയുടെ രണ്ട് യൂണിറ്റുകളാണ് ജില്ലയിലുള്ളത്. ഇതിന് പുറമെ പൊലീസും അഗ്നിശമന സേനയും വിവിധ സന്നദ്ധ സംഘടനകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്.