ആലപ്പുഴ:ഉപജീവന മാര്‍ഗത്തിനായി പെയിന്‍റിങ് തൊഴിലാളിയായി ഇരുപത്തിയാറുകാരി. കാട്ടൂര്‍ സ്വദേശി ചൈത്ര രാമചന്ദ്രനാണ് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെയിന്‍റിങ് തൊഴില്‍ ആക്കിയത്. ചൈത്ര കോളജ് വിദ്യാര്‍ഥിയായിരിക്കെയാണ് മത്സ്യത്തൊഴിലാളിയായ അച്ഛന്‍ രാമചന്ദ്രന്‍റെ മരണം.
കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്ന അച്ഛന്‍ മരിച്ചതോടെ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ചൈത്രക്കായി. മാത്രമല്ല അച്ഛന്‍ മരിച്ച് മൂന്നാം നാള്‍ വീട്ടിലെത്തിയ ജപ്‌തി നോട്ടിസിന് മുന്നില്‍ അമ്മയും, വിദ്യാര്‍ഥികളായ അനിയത്തിയും അനിയനുമടങ്ങുന്ന ചൈത്രയുടെ കുടുംബം പകച്ച് നിന്നു. തുടര്‍ന്ന് ഉപജീവന മാര്‍ഗം തേടിയുള്ള നെട്ടോട്ടത്തിലായിരുന്നു.
അങ്ങനെയിരിക്കെയാണ് ആദ്യം ലോട്ടറി ഏജന്‍സിയില്‍ വില്‌പനകാരിയായി ജോലിക്ക് പോയി തുടങ്ങിയത്. അതോടെ ഡിഗ്രി വിദ്യാര്‍ഥിനിയായ ചൈത്രയ്‌ക്ക് കോളജ് ജീവിതം അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍ കൊവിഡ് വന്നതോടെ ഏക വരുമാന മാര്‍ഗമായ ലോട്ടറി കടയും അടച്ച് പൂട്ടി.
അങ്ങനെ ജീവിത മാര്‍ഗം വീണ്ടും വഴിമുട്ടി. തന്‍റെ സങ്കടങ്ങള്‍ കൂട്ടുകാരുമായി പങ്കിട്ടപ്പോഴാണ് പെയിന്‍റിങ് ജോലിയിലേക്ക് വാതില്‍ തുറന്നത്. മറിച്ചൊന്നും ചിന്തിക്കാതെ തന്നെ പെയിന്‍റിങ് ബക്കറ്റും ബ്രഷുമെടുത്ത് അടുത്ത ദിവസം മുതല്‍ ചൈത്ര പെയിന്‍റിങ് ജോലിക്ക് പോയി തുടങ്ങി.