ആലപ്പുഴ: മലയാള ഭാഷക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് തകഴി സ്‌മാരകം നൽകുന്ന തകഴി സാഹിത്യ പുരസ്‌കാരം കവി ശ്രീകുമാരൻ തമ്പി ഏറ്റുവാങ്ങി. മന്ത്രി ജി. സുധാകരനാണ് ശ്രീകുമാരൻ തമ്പിക്ക് അവാർഡ് നൽകിയത്. മന്ത്രി ചെയർമാനായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. അവാർഡ് ദാന ചടങ്ങ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് ഉദ്ഘാടനം ചെയ്‌തത്. സാഹിത്യ രംഗത്ത് വലിയ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്നും നവോത്ഥാനത്തിന്‍റെ കാലത്ത് മാനവികതയിലേക്കുള്ള മാറ്റം നടന്നു കഴിഞ്ഞെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മണ്ണിന്‍റെ വേദനയും ഗന്ധവും പച്ചയായ യാഥാർത്ഥ്യങ്ങളും ഉൾക്കൊള്ളുന്നതാണ് പല സാഹിത്യ കൃതികളുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ശ്രീകുമാരൻ തമ്പിയുടെ വിവിധ കവിതകളും അദ്ദേഹം ആലപിച്ചു.
തകഴി സാഹിത്യ പുരസ്‌കാരം കവി ശ്രീകുമാരൻ തമ്പി ഏറ്റുവാങ്ങി - ശ്രീകുമാരൻ തമ്പി
കുട്ടികാലം മുതൽ കണ്ടും കേട്ടും പരിചയമുള്ള തകഴിയുടെ പേരിലുള്ള അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു

തകഴി സാഹിത്യ പുരസ്‌കാരം
കുട്ടികാലം മുതൽ കണ്ടും കേട്ടും പരിചയമുള്ള തകഴിയുടെ പേരിലുള്ള അവാർഡ് ലഭിച്ചതിലുള്ള സന്തോഷം കവി പ്രകടിപ്പിച്ചു. കവി റഫീഖ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സ്‌മാരക സമിതിയംഗം അലിയാർ എം.മാക്കിയിൽ രചിച്ച പാടവരമ്പത്ത് എന്ന കഥാസമാഹാരം ശ്രീകുമാരൻ തമ്പി മന്ത്രി ജി.സുധാകരന് നൽകി പ്രകാശനം ചെയ്‌തു. ചടങ്ങിനോടനുബന്ധിച്ച് സ്‌മാരകം സംഘടിപ്പിച്ച തകഴി സാഹിത്യ ക്വിസ് മത്സര വിജയികൾക്ക് മന്ത്രി സി. രവീന്ദ്രനാഥ് ക്യാഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്‌തു.