ആലപ്പുഴ: സമാനതകളില്ലാത്ത ദുരന്തമാണ് ഇത്തവണത്തെ മഴക്കെടുതിയിൽ സംസ്ഥാനത്ത് സംഭവിച്ചത്. വിഷമകരവും ഭയാനകവുമായ പ്രതിസന്ധി ഘട്ടത്തിലൂടെ കേരളം കടന്നുപോകുന്ന സാഹചര്യത്തിൽ നിരവധി പേരാണ് വയനാട്, നിലമ്പൂർ, കുട്ടനാട് ഉൾപ്പടെയുള്ള ദുരിത ബാധിത പ്രദേശങ്ങളിലേക്ക് സഹായവുമായി എത്തുന്നത്. എന്നാൽ ഏറ്റവും ഖേദകരമായ കാര്യം, ഈ അവസ്ഥയിലും ദുരന്തമുഖത്തേക്ക് ഒരു വിഭാഗം ആളുകൾ സന്ദർശനത്തിനായി പോകുന്നു എന്നതാണ്.
ദുരന്തമുഖമാണ്, വിനോദസഞ്ചാര കേന്ദ്രമല്ലെന്ന് ഓർക്കണം - flood affected tourist places
സഹായഹസ്‌തങ്ങൾ മാത്രമല്ല, കാഴ്‌ചക്കാരായും നിരവധി പേരാണ് ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തുന്നത്.

മഴശക്തമായ സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തി ചെറു ജലയാനങ്ങളുടെ ഗതാഗതത്തിന് പൊലീസ് - വിനോദസഞ്ചാര വകുപ്പ് കുട്ടനാട്ടിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ദുരിതാശ്വാസ -രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരും സന്നദ്ധ സേവകരും സ്വന്തം ജീവിതം പണയപ്പെടുത്തിയാണ് ഉദ്യമത്തിൽ പങ്കാളിയാവുന്നത്. എന്നാൽ ഇവർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് കാഴ്ചക്കാരായി എത്തുന്നവർ സൃഷ്‌ടിക്കുന്ന തടസമാണ്. കഴിഞ്ഞ ദിവസങ്ങളിലായി ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തികൊണ്ടിരിക്കുന്ന കാഴ്‌ചക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടെന്ന് രക്ഷാപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ഇത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അവർ പറയുന്നു. കാഴ്ചക്കാരായി എത്തുന്നവരുടെ ജീവനും ഭീഷണി ഉയർത്തുന്ന ഇത്തരം പ്രവൃത്തികൾ ഒഴിവാക്കണമെന്നാണ് രക്ഷാപ്രവർത്തകരുടെ അഭ്യർത്ഥന.