ആലപ്പുഴ: പാലാരിവട്ടം പാലം നിർമാണ ചുമതല വഹിച്ച കരാറുകാരനെതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ. പാലം നിർമാണം അഴിമതിയാണെന്ന് കോടതി തന്നെ കണ്ടെത്തിയതാണ്. സർക്കാർ നിയോഗിച്ച ഇ.ശ്രീധരൻ കമ്മിറ്റി, എഞ്ചിനിയർമാരുടെ സംഘം, സാങ്കേതിക വിദഗ്‌ധരുടെ സംഘം എന്നിങ്ങനെ മൂന്ന് വിദഗ്‌ധ സമിതികളുമിത് ശാസ്ത്രീയമായി കണ്ടെത്തി. എന്നിട്ടും എന്തിനാണ് കരാറുകാര്‍ വീണ്ടും കോടതിയെ സമീപിച്ചതെന്ന് മനസിലാവുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പാലാരിവട്ടം പാലം; കരാറുകാരനെതിരെ മന്ത്രി ജി.സുധാകരന്‍
അഴിമതി ആര് നടത്തിയാലും അത് അംഗീകരിച്ചുകൊടുക്കാൻ കഴിയില്ല. ഇപ്പോൾ നടക്കുന്ന കോടതി നടപടികൾ അനാവശ്യമാണെന്നും അതിന് ചിലവഴിക്കുന്ന സമയം ഉണ്ടെങ്കിൽ മറ്റൊരു പാലം നിർമിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാലത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ ബുദ്ധിമുട്ട് ജനങ്ങൾക്ക് നേരിടേണ്ടിവന്നത് പാലത്തിന്‍റെ കരാറുകാരന്‍ കാരണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.