ആലപ്പുഴ : ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് കുറുപ്പൻകുളങ്ങര അംബേദ്‌കർ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിന് വിശദീകരണവുമായി ആരോപണവിധേയനായ ഓമനക്കുട്ടൻ. ക്യാമ്പ് നടത്തിപ്പിനായി സർക്കാർ കൃത്യമായി ഫണ്ട് നൽകുന്നുണ്ട്. എന്നാൽ റവന്യൂ ഉദ്യോഗസ്ഥരുടെ ഇടപെടൽമൂലം അതിവിടെ എത്തുന്നില്ല. ഈ സാഹചര്യത്തിലാണ് ക്യാമ്പ് അംഗമായ തനിക്ക് മറ്റ് ക്യാമ്പ് അംഗങ്ങളിൽ നിന്ന് പണം വാങ്ങേണ്ട അവസ്ഥയുണ്ടായത്. വർഷങ്ങളായി ഇവിടെ ക്യാമ്പ് നടത്തുന്നുണ്ട്. എന്നാൽ ഇതുവരെയും ഇവിടേക്ക് സഹായം നൽകാൻ ഉദ്യോഗസ്ഥർ ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഓമനക്കുട്ടൻ കുറ്റപ്പെടുത്തുന്നു.
അതേസമയം ഓമനക്കുട്ടനെ അനുകൂലിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ രംഗത്തെത്തി. ഓമനക്കുട്ടന്‍റെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കുന്നുവെന്നും, അതുകൊണ്ട് പാര്‍ട്ടി ഉചിതമായ പുന:പരിശോധന നടപടി സ്വീകരിക്കുമെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ഇന്നലെ പ്രചരിപ്പിച്ച പ്രശ്‌നം പരിഹരിക്കപ്പെട്ടതിലും പാർട്ടിക്കാർ കുറ്റക്കാരല്ല എന്ന് കണ്ടെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും ഓമനകുട്ടനെ ഫോണിലൂടെ വിളിച്ച് പ്രതികരണം നന്നായിരുന്നുവെന്ന് അറിയിക്കുകയും ചെയ്തെന്നും ജി.സുധാകരൻ കൂട്ടിച്ചേർത്തു