ആലപ്പുഴ: റോഡ് നിര്‍മാണത്തിലെ ആധുനിക സാങ്കേതിക വിദ്യയായ വൈറ്റ് ടോപ്പിങ് ഉപയോഗിച്ച് നിര്‍മിക്കുന്ന ആലപ്പുഴ കലക്ട്രേറ്റ്-ബീച്ച് റോഡിന്‍റെ നിര്‍മാണം ആരംഭിച്ചു. വൈറ്റ് ടോപ്പിങ്ങിന്‍റെ ഭാഗമായി ചെന്നൈയില്‍ നിന്നുള്ള ജര്‍മന്‍ മെഷീന്‍ ഉപയോഗിച്ചുള്ള മില്ലിങ് ജോലികൾ കാണുന്നതിനും പരിശോധിക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ വെള്ളിയാഴ്ച രാത്രി 9 മണിയോടെ കലക്ടറേറ്റിനു മുന്നിൽ എത്തി. ആലപ്പുഴ നഗരത്തിലെ 12 കിലോമീറ്റർ പിഡബ്ല്യുഡി റോഡുകള്‍ വൈറ്റ് ടോപ്പിങ് സാങ്കേതികവിദ്യയില്‍ പണിയുമെന്ന് മന്ത്രി അറിയിച്ചു.
നഗരത്തിലെ 12 കിലോമീറ്റർ റോഡ് വൈറ്റ് ടോപ്പിങ് സാങ്കേതികവിദ്യയിൽ പുനർനിർമ്മിക്കും :മന്ത്രി ജി.സുധാകരന്‍ - ആലപ്പുഴ
വൈറ്റ് ടോപ്പിംഗ് ഉപയോഗിച്ച് നിര്‍മിക്കുന്ന ആലപ്പുഴ കലക്ട്രേറ്റ്-ബീച്ച് റോഡിന്‍റെ നിര്‍മാണം ആരംഭിച്ചു.
![നഗരത്തിലെ 12 കിലോമീറ്റർ റോഡ് വൈറ്റ് ടോപ്പിങ് സാങ്കേതികവിദ്യയിൽ പുനർനിർമ്മിക്കും :മന്ത്രി ജി.സുധാകരന്‍ MINISTER_G_WHITE_TAPPING_TECHNOLOGY ആലപ്പുഴ മന്ത്രി ജി.സുധാകരന്‍ ആലപ്പുഴ കലക്ട്രേറ്റ് ബെംഗളൂരു ആലപ്പുഴ ആലപ്പുഴ വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10442027-thumbnail-3x2-gs.jpg)
ബെംഗളൂരിൽ കിലോമീറ്ററിന് 10 കോടി രൂപ ചെലവഴിച്ചാണ് വൈറ്റ് ടോപ്പിങ് സാങ്കേതിക വിദ്യയില്‍ റോഡ് നിര്‍മിച്ചിട്ടുള്ളത് . എന്നാൽ കേരളത്തിൽ റോഡ് വീതി കുറവായതിനാൽ അത്രയും തുക ആവശ്യമായി വരില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആലപ്പുഴ നഗരത്തിൽ 41 കിലോമീറ്റർ ആണ് പിഡബ്ല്യുഡി റോഡുളളത്. ഇതില്‍ 21 റോഡുകള്‍ ഉള്‍പ്പെടും. ഇതില്‍ 12 കിലോമീറ്റർ ഭാഗം വൈപ്പിങ് ഉപയോഗിച്ചും ബാക്കി ബി.എം.ബി.സി ആയുമാണ് നിര്‍മിക്കുക. വൈറ്റ് ടോപ്പിങ്ങിന് 25 കോടി രൂപ ചെലവഴിക്കും.
കേരളത്തില്‍ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ വൈറ്റ് ടോപ്പിങ് ഉപയോഗിച്ച് നിര്‍മാണം നടത്തുന്നുണ്ട്. സംസ്ഥാനത്തെ പല ഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ടാറിങ് പണികൾക്ക് ശേഷം ഉപരിതലത്തിൽ 20 സെന്‍റീമീറ്റർ ഉയരത്തിൽ കോൺക്രീറ്റ് ചെയ്യുന്നതാണ് വൈറ്റ് ടോപ്പിങ് രീതി. 30 വർഷത്തോളം റോഡുകൾക്ക് കേടുപാട് സംഭവിക്കില്ല എന്നതാണ് ഇതിന്‍റെ പ്രത്യേകയെന്ന് മന്ത്രി പറഞ്ഞു.