ആലപ്പുഴ:കിഴക്കൻ വെള്ളത്തിന്‍റെ വരവും മടവീഴ്‌ചയും ശക്തമായതോടെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കഴിയുന്നവർക്ക് ആശ്വാസമായി കെഎസ്‌ആര്‍ടിസി. പ്രളയബാധിത പ്രദേശത്ത് കഴിയുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കാനും കെഎസ്ആർടിസിയെയാണ് രക്ഷാപ്രവർത്തകർ ആശ്രയിക്കുന്നത്. മൂന്നടിയോളം വെള്ളം പൊങ്ങിയ പ്രദേശങ്ങളിലേക്ക് പോലും കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്.
പ്രളയബാധിത പ്രദേശങ്ങളിലേക്ക് യാത്രാസൗകര്യമൊരുക്കി കെഎസ്ആർടിസി - flood affected areas
മൂന്നടിയോളം വെള്ളം പൊങ്ങിയ പ്രദേശങ്ങളിലേക്ക് പോലും സർവീസ് നടത്തി കെഎസ്ആർടിസി.

വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ ചെറുവാഹനങ്ങളുടെ ഗതാഗതം പൂർണമായും വലിയ വാഹനങ്ങളുടെ ഗതാഗതം ഭാഗികമായും നിരോധിച്ച ആലപ്പുഴ- ചങ്ങനാശ്ശേരി എ സി റോഡിൽ താൽക്കാലികമായി സർവീസ് നിർത്തിയെങ്കിലും പിന്നീട് മാമ്പുഴക്കരി വരെ സർവീസ് നടത്താൻ നിശ്ചയിക്കുകയായിരുന്നു. എന്നാൽ മടവീഴച ശക്തമായതോടെ മങ്കൊമ്പ് ബ്ലോക്ക് ജംങ്ഷൻ വരെയാണ് പല ബസുകൾക്കും സർവീസ് നടത്താൻ സാധിച്ചത്. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളായ കൈനകരി, ചമ്പക്കുളം, രാമങ്കരി പ്രദേശങ്ങളിൽ ഇപ്പോഴും ആളുകൾ കഴിയുന്നുണ്ട്. എന്നാൽ ഇവർ പല കാരണങ്ങളാൽ ക്യാമ്പുകളിലേക്ക് പോകാൻ തയ്യാറാവാതെ വീടുകളിൽ കഴിയുന്നവരാണ്. ഇത്തരക്കാരാണ് പ്രധാനമായും കെഎസ്ആർടിസി സർവീസുകളെ ആശ്രയിക്കുന്നത്.