കട്ടച്ചിറ പള്ളിയിലെ സഭാ തർക്കം; താൽക്കാലിക പരിഹാരം - യാക്കോബായ
ഇടവകക്കാരായ യാക്കോബായ വിശ്വാസികൾക്ക് പ്രാർഥന നടത്താൻ ജില്ലാ ഭരണകൂടം അനുമതി നൽകി
![കട്ടച്ചിറ പള്ളിയിലെ സഭാ തർക്കം; താൽക്കാലിക പരിഹാരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3984651-820-3984651-1564452507590.jpg)
ആലപ്പുഴ:ഓർത്തഡോക്സ് - യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന കായംകുളം കട്ടച്ചിറ സെന്‍റ് മേരീസ് ദേവാലയവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾക്ക് താൽക്കാലിക പരിഹാരം. രാത്രി ഏറെ വൈകിയും നീണ്ടുനിന്ന ചര്‍ച്ചക്ക് ശേഷം ഇടവകക്കാരായ യാക്കോബായ വിശ്വാസികൾക്ക് പ്രാർഥന നടത്താൻ ജില്ലാ ഭരണകൂടം അനുമതി നൽകി. ഇതോടെ വിഷയത്തിൽ താൽക്കാലിക പരിഹാരമായതായാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. ജില്ലാ കലക്‌ടർ ഡോ. അദീല അബ്ദുല്ല, സബ് കലക്‌ടർ വി ആർ കൃഷ്ണതേജ, ജില്ലാ പൊലീസ് മേധാവി കെ എം ടോമി എന്നിവരുമായി സഭാ അധ്യക്ഷൻ തോമസ് മാർ തിമോത്തിയോസിന്‍റെ നേതൃത്വത്തിലുള്ള യാക്കോബായ സഭാ പുരോഹിത സംഘം നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഇരുപത് യാക്കോബായ വിശ്വാസികൾക്കാണ് പള്ളിയിൽ പ്രവേശിച്ച് പ്രാർഥന നടത്താൻ പൊലീസ് അനുമതി നൽകിയത്. പ്രാർഥനക്ക് ശേഷം ഇവരെ പള്ളിയിൽ തുടരാൻ അനുവദിച്ചില്ല. യാക്കോബായ സഭയിലെ വിവിധ ഭദ്രാസനാധിപന്മാരുടെ നേതൃത്വത്തിൽ കട്ടച്ചിറ പള്ളിക്ക് മുന്നിൽ പ്രതിഷേധസമരവും തുടർസമരങ്ങളും തുടരുമെന്നാണ് വിശ്വാസികളുടെ നിലപാട്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ജില്ലാഭരണകൂടം ഇടപെട്ട് പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയത്.