ആലപ്പുഴ:നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചയുടൻ ഹരിപ്പാട് മണ്ഡലത്തിൽ പലയിടത്തും വ്യാപക ആക്രമണം. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പ്രദേശത്താണ് സംഘർഷമുണ്ടായത്. സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരുടെ വീട് കയറി ആക്രമിച്ചതായി യുഡിഎഫ് ആരോപിച്ചു. വീട് ആക്രമിച്ച പ്രതിയെ വിട്ടയച്ച തൃക്കുന്നപ്പുഴ സ്റ്റേഷനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചു.
വോട്ടെടുപ്പിന് പിന്നാലെ ഹരിപ്പാട് മണ്ഡലത്തില്‍ വ്യാപക സംഘർഷം - CPM CONGRSS POLITICAL CLASH
സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരുടെ വീട് കയറി ആക്രമിച്ചതായി യുഡിഎഫ് ആരോപിച്ചു.
ആറാട്ടുപ്പുഴ മണ്ഡലം പ്രസിഡന്‍റ് രജേഷ് കുട്ടനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷ് കുട്ടനെ കായംകുളം താലൂക്ക് ആശ്പത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി നൗഫലിനെതിരെയും ആക്രമണമുണ്ടായി. സംഭവങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു. എന്നാൽ കോൺഗ്രസ് പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്നും പ്രകോപനമില്ലാതെ തങ്ങളെ ആക്രമിക്കുകയായിരുന്നെന്നും ഇടതുമുന്നണി പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം അക്രമങ്ങൾ തുടരുകയാണെങ്കിൽ അവയെ ശക്തമായി പ്രതിരോധിക്കുമെന്നും സിപിഎം പ്രതികരിച്ചു.
സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ല പൊലീസ് മേധാവി എസ് ജയദേവ് ഐപിഎസ് തൃക്കുന്നപ്പുഴയിൽ എത്തി. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ആക്രമണങ്ങളിൽ നിന്ന് പിന്മാറണമെന്നും പ്രശ്നനങ്ങൾ രമ്യമായ രീതിയിൽ പരിഹരിക്കണമെന്നും ജില്ല ഭരണകൂടം രാഷ്ട്രീയ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.