കമ്പി, കാർപെറ്റ് സൊസൈറ്റികൾ പുനരുജീവിപ്പിക്കും: തോമസ് ഐസക്
20 കയർ സംഘങ്ങൾക്ക് 200 ഓട്ടോമാറ്റിക് യന്ത്ര തറികളും 2000 ഓട്ടോമാറ്റിക് സ്‌പിന്നിങ് യന്ത്രങ്ങളും നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ആലപ്പുഴ: ജില്ലയിലെ കമ്പി, കാർപെറ്റ് സൊസൈറ്റികൾ പുനരുജീവിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കയർ വ്യവസായത്തെ മാറ്റി മറിക്കാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ പ്രാരംഭ നടപടികൾ അടുത്ത മാസം ആലപ്പുഴയിൽ നടക്കുന്ന കയർ സംഗമത്തിൽ തുടങ്ങും. പഞ്ചായത്തുകൾ തോറും കയർപിരി സംഘങ്ങൾ രൂപീകരിക്കണം. നശിച്ചുകൊണ്ടിരിക്കുന്ന കയർ ഫാക്‌ടറികളെ തിരിച്ചു കൊണ്ടുവരണമെന്നതാണ് കയർ സംഗമത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് തോമസ് ഐസക് വ്യക്തമാക്കി. 20 കയർ സംഘങ്ങൾക്ക് 200 ഓട്ടോമാറ്റിക് യന്ത്ര തറികൾ നൽകും. കൂടാതെ, 2000 ഓട്ടോമാറ്റിക് സ്‌പിന്നിങ് യന്ത്രങ്ങളും കയർ സംഘങ്ങൾക്ക് നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
പഞ്ചായത്തിന്‍റെ ഐഎസ്ഒ പ്രഖ്യാപനം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീന സനൽകുമാർ നിർവഹിച്ചു. സർവോദയപുരത്ത് നടന്ന പരിപാടിയിൽ ലൈഫ് വീടുകളുടെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ടി. മാത്യു നിർവഹണ ഉദ്യോഗസ്ഥരെ ആദരിച്ചു. മാരാരിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര തിലകൻ അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ ഉദയസിംഹൻ, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.