ആലപ്പുഴ: കേരളത്തിലെ ഗോത്രസമൂഹത്തിന്‍റെ വികസന പാതയിലെ നാഴികക്കല്ലായി പട്ടികജാതി- പട്ടികവർഗ വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗദ്ദിക മാറിയതായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മാവേലിക്കരയിൽ ആരംഭിച്ച ഗദ്ദിക 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്ര സംസ്കൃതിയുടെ പഴമയും പാരമ്പര്യവും കോർത്തിണക്കി ഓണാട്ടുകര ആതിഥ്യമരുളുന്ന ഗദ്ദിക കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
മാവേലിക്കര മിച്ചൽ ജങ്ഷന് സമീപമുള്ള കോടിക്കൽ ഗാർഡൻസിലാണ് മേള. കേരളത്തിലെ ഗോത്ര മേഖലയിലെ സാക്ഷരതാ നിലവാരം ഏറെ ഉയർത്താൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് കേരള ഗവർണർ പറഞ്ഞു. കേരള സർക്കാരിന്‍റെയും പട്ടിക ജാതി വകുപ്പിന്‍റെയും പ്രവർത്തനഫലമായി 34 യുവാക്കളെ വിദേശത്ത് ജോലി നേടാൻ സഹായിക്കാനായത് നിസാരമല്ലെന്നും മന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും അനുമോദനം അർഹിക്കുന്നതായും ഗവർണർ പറഞ്ഞു.ഗോത്ര ഉത്പ്പന്നങ്ങളും കലാരൂപങ്ങളും മേളകളിലൂടെ പൊതുജനങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിക്കാൻ സാധിക്കുന്നുണ്ട് . ഇന്നത്തെ പല സംസ്കാരങ്ങളുടേയും അടിത്തറ ഇത്തരം ഗോത്ര സംസ്കാരങ്ങളിലൂടെയാണെന്നും ഗവർണർ പറഞ്ഞു. ഭരണഘടനയുടെ പിൻബലം കൂടി ലഭിക്കുമ്പോൾ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെ ഉന്നമനം യാഥാർഥ്യമാക്കാൻ കഴിയുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.