ആലപ്പുഴ:കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ജില്ലാ കലക്‌ടർ എം.അഞ്‌ജന. സംസ്ഥാനത്ത് കൊറോണാ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചരത്തിൽ ജില്ലയിലെ മുൻകരുതലുകളുമായി ബന്ധപ്പെട്ട യോഗത്തിന് ശേഷം 'ഇടിവി ഭാരതി'നോട് സംസാരിക്കുകയായിരുന്നു കലക്‌ടർ.
കൊറോണ വൈറസ്: ജാഗ്രത വേണമെന്ന് ജില്ലാ കലക്‌ടർ - കൊറോണ വൈറസ് പുതിയ വാർത്തകൾ
സംശയകരമായ എന്തെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദിശയുടെ നമ്പറിലോ ജില്ല മെഡിക്കല്‍ ഓഫീസില്‍ ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമിലോ അടിയന്തരമായി ബന്ധപ്പെടേണ്ടതാണെന്നും കലക്‌ടർ അറിയിച്ചു

ജില്ലയിൽ ഇതുവരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗം സംശയിക്കുന്നവര്‍ വീടുകളിൽ നിരീക്ഷണത്തിലാണ്. എടുക്കേണ്ട മുൻകരുതലുകളും നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് അധികൃതര്‍ നേരിട്ട് നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, പൊലീസ്, ടൂറിസം എന്നീ വകുപ്പുകളുടെ ഏകോപനത്തോടെയാണ് നടപടികൾ നടത്തിവരുന്നത്. ആവശ്യത്തിനുള്ള മരുന്നുകളും മാസ്‌കും കിറ്റുകളും ഐസോലേഷന്‍ വാർഡുകളും ജില്ലയിൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്നും കലക്‌ടർ അറിയിച്ചു.
സംശയകരമായ എന്തെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദിശയുടെ നമ്പറിലോ ജില്ല മെഡിക്കല്‍ ഓഫീസില്‍ ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമിലോ അടിയന്തരമായി ബന്ധപ്പെടേണ്ടതാണ്. ഇത്തരത്തിൽ അറിയിച്ചു കഴിഞ്ഞാൽ ആരോഗ്യവകുപ്പ് പ്രവർത്തകർ അവരുടെ വീടുകളിൽ എത്തി നിർദ്ദേശങ്ങളും ആവശ്യമെങ്കിൽ ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. രോഗബാധ സംശയിക്കാനുള്ള എന്തെങ്കിലും സാഹചര്യം ഉള്ളവർ ചികിത്സ കേന്ദ്രത്തില്‍ നേരിട്ടെത്താതെ എത്രയും വേഗം ആരോഗ്യ വകുപ്പിന്‍റെ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ ബന്ധപ്പെടണം. നിരീക്ഷണത്തിലുള്ളവര്‍ പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് പൂർണമായി ഒഴിവാക്കണമെന്നും കലക്‌ടർ നിർദേശിച്ചു.
ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, വില്ലകള്, ഹോംസ്റ്റേകള്‍, ഹൗസ് ബോട്ട്, ഹോട്ടലുകള്‍ എന്നിവ വിദേശികള്‍ താമസിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനുകളില്‍ സി ഫോം പൂരിപ്പിച്ച് നല്‍കണമെന്നും ജില്ലാ കലക്‌ടർ പറഞ്ഞു.