ആലപ്പുഴ:അടക്കിപ്പിടിച്ച തെങ്ങലുകളോടെയാണ് വട്ടപ്പള്ളിക്കാർ നജ്‌ലയ്ക്കും മക്കൾക്കും വിട നൽകിയത്. ഇന്നലെ വരെ ഓജസോടെ ഓടിനടന്ന പിഞ്ചോമനകളുടെ ചേതനയറ്റ ശരീരം പൊതുദർശനത്തിന് വച്ചിരിക്കുന്ന വികാരനിർഭരമായ കാഴ്‌ച കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. ആലപ്പുഴയിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത നജ്‌ലയെയും മക്കളായ ടിപ്പു സുൽത്താനെയും മലാലയേയും അവസാനമായി ഒരുനോക്ക് കാണാനും അന്ത്യോപചാരം അർപ്പിക്കാനും ആയിരങ്ങളാണ് ഒഴുകിത്തിയത്.
ആലപ്പുഴ വട്ടപ്പള്ളി സ്റ്റഡി സർക്കിളിലായിരുന്നു മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചത്. അവിടെനിന്നും വിലാപയാത്രയായി ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാമസ്‌ജിദിൽ എത്തിച്ചു. തുടർന്ന് നടന്ന മയ്യത്ത് നമസ്‌കാരത്തിനും പ്രാർഥനകൾക്കും ശേഷം മൂവരെയും അടുത്തടുത്ത ഖബറുകളിൽ അടക്കം ചെയ്തു.