ആലപ്പുഴ : തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്‍റ് സി.പി.എം നേതാവുമായിരുന്ന അഡ്വ. പി.എസ്. ജ്യോതിസ് ബിഡിജെഎസിൽ ചേർന്നു. ജ്യോതിസ് ചേർത്തലയിൽ എൻ.ഡി.എ സ്വതന്ത്രനായി മത്സരിക്കും. 25 വർഷത്തിലധികമായി സി.പി.എമ്മിൽ പ്രവർത്തിക്കുന്ന ജ്യോതിസ് മരുത്തോർവട്ടം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്‍റായുള്ള ജ്യോതിസിന്‍റെ പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
ചേർത്തലയിൽ എൻഡിഎ സ്ഥാനാർത്ഥിയായി സിപിഎം നേതാവ്
അഡ്വ. പി.എസ്. ജ്യോതിസ് ചേർത്തലയിൽ എൻ.ഡി.എ സ്വതന്ത്രനായി മത്സരിക്കും.
നിയമസഭ തെരഞ്ഞെടുപ്പിൽ അരൂരിലേയ്ക്ക് പരിഗണിക്കുമെന്ന് ആദ്യഘട്ടത്തിൽ സൂചന ഉയർന്നെങ്കിലും പിന്നീട് ഒഴിവാക്കിയതാണ് കടുത്ത തീരുമാനത്തിന് കാരണമായതെന്നാണ് വിവരം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ജ്യോതിസിന് സീറ്റുണ്ടായിരുന്നില്ല. മുതിർന്ന സി.പി.എം നേതാവും എം.എൽ.എയുമായിരുന്ന എൻ.പി. തണ്ടാരുടെ മരുമകനാണ് ജ്യോതിസ്. മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ പി.എസ്. ശ്രീനിവാസൻ പിതാവിന്‍റെ അമ്മാവനും ആണ്. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ മുൻ സെക്രട്ടറി പരേതനായ പി.കെ. സുരേന്ദ്രന്റെ മകനായ ജ്യോതിസ് എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗമാണ്. ജ്യോതിസിന്‍റെ സ്ഥാനാർഥിത്വംബിഡിജെഎസ് സംസ്ഥാന സമിതി യോഗത്തിന് ശേഷം നാളെ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഔദ്യോഗികമായി പ്രഖ്യാപിക്കും.